ആലപ്പുഴ: നഗ്നദൃശ്യ വിവാദത്തിൽ സി.പി.എം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. രണ്ടംഗ അന്വേഷണ കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്മിഷൻ നൽകിയ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.
രണ്ടുമാസം മുമ്പായിരുന്നു സംഭവം. പാർട്ടിയിലെ സഹപ്രവർത്തകരുടെ ഉൾപ്പെടെ നഗ്നദൃശ്യങ്ങൾ പകർത്തി ഇയാൾ മൊബൈലിൽ സൂക്ഷിച്ചിരുന്നു. ഇത് കണ്ടെത്തിയതിനെത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. എന്നാൽ രണ്ടുമാസം പിന്നിട്ടിട്ടും നടപടി വൈകുന്നു എന്ന തരത്തിൽ വലിയ തോതിൽ പാർട്ടിക്കകത്ത് തന്നെ വിഷയം ചർച്ചയായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ എ.പി. സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ്, പാർട്ടി അംഗങ്ങളുടെ ഭാര്യമാരുടേത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ മൊബൈലിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ ആരും പോലീസിൽ പരാതി നൽകിയിരുന്നില്ല, ഇവർ പാർട്ടിയിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി ഉടൻ നടപടിയെടുക്കുമെന്ന് കരുതിയിരുന്നുവെങ്കിലും നടപടി വൈകിയത് വലിയരീതിയിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ഇപ്പോൾ എ.പി. സോണയെ പുറത്താക്കിയിരിക്കുന്നത്

