കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ സിവി.ആനന്ദ ബോസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെഡ് പ്ലസ് കാറ്റഗറി സുരക്ഷ. സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ രാജ്യത്തിന്റെ ഏത് ഭാഗത്തേക്ക് യാത്രചെയ്യുമ്പോഴും ആനന്ദ ബോസിന് 25 മുതൽ 30 വരെ സിആർപിഎഫ് സായുധ സേനാംഗങ്ങളുടെ അകമ്പടിയുണ്ടാകും.
ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) രാജ്യത്തുടനീളം ആനന്ദ ബോസിന് സുരക്ഷയൊരുക്കും.
പശ്ചിമ ബംഗാൾ ഗവർണറാകുന്നതിന് മുമ്പ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന സംഘർഷങ്ങൾ അന്വേഷിക്കുന്നതിനുള്ള സമിതിയിലെ അംഗമായിരുന്നു സിവി.ആനന്ദ ബോസ്. ഈ സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തിനുള്ള ഭീഷണിയെന്നാണ് സൂചന.

