പോലീസുകാരെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

പെരിന്തല്‍മണ്ണ: പുതുവത്സരരാവില്‍ പോലീസുകാരെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി അരക്കുപറമ്പ് കരിങ്കാളികാവ് തൊണ്ടിയില്‍ നിഷാന്തിനെ (30) പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സി.അലവിയും സംഘവും അറസ്റ്റ് ചെയ്തു. ശനിയാഴ്ച (31.12.2022) രാത്രി ഒരു മണിയോടെ പട്രോളിങ് നടത്തുകയായിരുന്ന പെരിന്തല്‍മണ്ണ എസ്.ഐ. യാസറിനും സംഘത്തിനും നേരെ അരക്കുപറമ്പ് കരിങ്കാളികാവിനുസമീപം വച്ചായിരുന്നു സംഭവം.

ഡി.ജെ. പാര്‍ട്ടി നടത്തുകയായിരുന്ന ഒരു സംഘം ആളുകളോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടു. പ്രതിയടക്കമുള്ളവര്‍ പിരിഞ്ഞുപോകാതെ പോലീസ് വാഹനത്തിനുനേരെ കല്ലെറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന എസ്.ഐ ഉദയന്‍, എസ്.സി.പി.ഒ. ഉല്ലാസ് എന്നിവര്‍ക്കു പരുക്കേറ്റു. എസ്.ഐ. ഉദയനെ കാലിനേറ്റ പരുക്കുകളോടെ ജില്ലാ ആശുപത്രിയിലും എസ്.സി.പി.ഒ ഉല്ലാസിനെ മുഖത്തിനേറ്റ പരുക്കോടെ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ശ്രീകൃഷ്ണപുരം കോട്ടപ്പുറത്ത് നിന്നാണ് പ്രതി നിഷാന്തിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് പെരിന്തല്‍മണ്ണ കോടതിയുടെ ചാര്‍ജ്ജുള്ള നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. എസ്.ഐ എ.എം യാസര്‍, എ.എസ്.ഐ വിശ്വംഭരന്‍, എസ്.സി.പി.ഒ ജയമണി, സി.പി.ഒമാരായ എം.കെ മിഥുന്‍, പി.അബ്ദുള്‍ സത്താര്‍, എ.പി ഷജീര്‍ എന്നിവരടങ്ങുന്ന സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →