ചെന്നൈ: തമിഴ്‍നാട്ടിലെ പുതുക്കോട്ടെ ജില്ലയിലെ ഇരയൂര്‍ ഗ്രാമത്തില്‍ നൂറോളം ദളിത് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന 10,000 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന കുടിവെള്ള ടാങ്കില്‍ വന്‍ തോതില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി പരാതി. പരാതിയെ തുടര്‍ന്ന് പുതുക്കോട്ട കളക്ടർ കവിത രാമുവും ജില്ലാ പോലീസ് മേധാവി വന്ദിതാ പാണ്ഡേയും കഴിഞ്ഞ ദിവസം ഇരയൂർ ഗ്രാമം സന്ദർശിച്ചു. ഗ്രാമത്തിലെ കുട്ടികള്‍ക്കടക്കും രോഗം വന്നതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതാകാം പ്രശ്നമെന്ന് ഡോക്ടര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഗ്രാമത്തിലെ യുവാക്കള്‍ ടാങ്കില്‍ കയറി പരിശോധിച്ചപ്പോഴാണ്, ടാങ്കില്‍ വന്‍ തോതില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി കണ്ടെത്തിയത്.
വാട്ടർ ടാങ്കിനുള്ളിൽ വൻതോതിൽ മലമൂത്ര വിസർജ്ജനം കണ്ടെത്തി. അത്രയും വെള്ളം മഞ്ഞനിറമായി. അതറിയാതെ ഒരാഴ്ചയോളം ആളുകൾ ഈ വെള്ളം കുടിക്കുകയായിരുന്നു. കുട്ടികൾക്ക് അസുഖം വന്നപ്പോഴാണ് സത്യം. പുറത്തു വന്നത്. പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തകനായ മോക്ഷ ഗുണവലഗൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ആരാണ് ഇത് ചെയ്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ വാട്ടർ ടാങ്കിന് ചുറ്റുമുള്ള വേലി തുറന്ന നിലയിലായിരുന്നു. യുവാക്കൾ ടാങ്കിൽ കയറി നോക്കിയപ്പോള്‍ അടപ്പ് തുറന്നിരിക്കുന്നതായി കണ്ടെത്തി. ആരും കയറി ജലസംഭരണിയിലേക്ക് മാലിന്യം തള്ളിയതായി ആരും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കളക്ടർ കവിത രാമു അറിയിച്ചു.

