പി. ജയരാജനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡ്.

ഇ.പി ജരാജനെതിരെ ഗുരുതര ആരോപണവുമായി പി.ജയരാജൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. അഴീക്കോട് കാപ്പിലെ പീടികയിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ടു തോക്കുകൾ ഉണ്ടായിരിക്കണം, ഒന്ന് വർഗ ശത്രുവിനു നേരേയും 2 പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനു നേരേയും’- ഇതാണ് ഫ്‌ളക്‌സ് ബോർഡിലെ പരാമർശം.

കണ്ണൂരിൽ 30 കോടി രൂപ മുടക്കി നിർമ്മിക്കുന്ന റിസോർട്ടിനു പിന്നിൽ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണം നേരത്തെ പി. ജയരാജൻ ഉന്നയിച്ചിരുന്നു. കേരള ആയുർവേദിക് ആന്റ് കെയർ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താൻ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജൻ സംസ്ഥാന സമിതിയിൽ പറയുകയും ചെയ്തു.

2022 ഡിസംബർ21, 22 ബുധൻ,വ്യാഴം ദിവസങ്ങളിലായിരുന്നു സിപിഐഎം സംസ്ഥാന സമിതി യോഗം നടന്നത്. സംസ്ഥാന സമിതി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഈ വാർത്ത പുറത്തുവരുന്നത്. അനധികൃത സ്വത്തുസമ്പാദനം പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പി. ജയരാജന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും സംസ്ഥാന സമിതിയിൽ പങ്കെടുത്തിരുന്നു. ഇവരുടെ സാനിധ്യത്തിൽ തന്നെയാണ് പി. ജയരാജൻ ഇ.പി. ജയരാജനെതിരെ ഗൗരവകരമായ ആക്ഷേപങ്ങൾ ഉന്നയിച്ചത്.

അതേസമയം ഇ.പി ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയിലെ പരാമർശങ്ങൾ പി ജയരാജൻ തള്ളിയില്ല. തെറ്റ് തിരുത്തിയില്ലെങ്കിൽ പാർട്ടിക്ക് പുറത്താകുമെന്നാണ് പി ജയരാജന്റെ പരാമർശം. ചർച്ച നടന്നാൽ പാർട്ടി ഊതിക്കാച്ചിയ പൊന്ന് പോലെയാകുമെന്ന് പി ജയരാജൻ പറഞ്ഞു. സിപിഐഎം പ്രത്യേക തരം പാർട്ടിയാണ്. പ്രതിജ്ഞ ചെയ്താണ് പാർട്ടിയിൽ അംഗത്വമെടുക്കുന്നതും. പ്രതിജ്ഞ ലംഘിച്ചാൽ പുറത്തുപോകേണ്ടിവരുമെന്നും പി ജയരാജൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →