കൊവിഡിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി സ്പീക്കർ: ചൈനയെ ചൊല്ലി ലോക്സഭയിൽ ബഹളം, നടപടികൾ നിർത്തിവെച്ചു

ദില്ലി: ലോക്സഭയിൽ പ്രതിപക്ഷത്ത് നിന്നുള്ള ബഹളത്തെ തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ചു. കോൺഗ്രസ് എംപിമാരുടെ ബഹളത്തെ തുടർന്നാണ് സ്പീക്കറുടെ തീരുമാനം. 22/12/22 വ്യാഴാഴ്ച 12 മണി വരെയാണ് സഭാ നടപടികൾ നിർത്തിവെച്ചത്.

2022 ഡിസംബർ 22 ന് സഭ ചേർന്നപ്പോൾ കൊവിഡിനെതിരെ ജാഗ്രതയ്ക്ക് ലോക്സഭ സ്പീക്കർ നിർദ്ദേശം നൽകിയിരുന്നു. എല്ലാവരും മാസ്ക് ധരിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടിരുന്നു. അംഗങ്ങൾക്ക് മാസ്ക് വിതരണവും നടത്തി. തുടർന്നായിരുന്നു ബഹളം. പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസ് അംഗീകരിക്കാതിരുന്ന സാഹചര്യത്തിലായിരുന്നു ബഹളം.

കേരളത്തിലേക്ക് ക്രിസ്തുമസ് പുതുവത്സര അവധിക്കാല യാത്രയ്ക്ക് ശ്രമിക്കുന്നവരുടെ ദുരിതവുമായി ബന്ധപ്പെട്ട് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ എംപി നോട്ടീസ് നൽകിയിരുന്നു. വിമാനയാത്രാ നിരക്ക് കുത്തനെ കൂടിയത് ടൂറിസം മേഖലയേയും ബാധിച്ചെന്നും കെ മുരളീധരൻ വിമർശിച്ചു.

ചൈന വിഷയം രാജ്യസഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി പ്രമോദ് തിവാരി നോട്ടീസ് നൽകി. പുതിയ കോവിഡ് സാഹചര്യം രാജ്യസഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാർടി എംപി രാഘവ് ചദ്ദയും നോട്ടീസ് നൽകി. രണ്ട് നോട്ടീസും അംഗീകരിച്ചില്ല. തുടർന്ന് രാജ്യസഭയിലും പ്രതിപക്ഷം ബഹളം വെച്ചു. ചൈന വിഷയത്തിൽ ചർച്ച നിഷേധിച്ചതിൽ ആണ് പ്രതിഷേധം ഉയർന്നത്. സഭ തുടങ്ങിയ ആദ്യ ദിനം മുതൽ ചർച്ച ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. കെസി വേണുഗോപാലിനോട് സ്പീക്കർ ക്ഷുഭിതനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →