അട്ടപ്പാടി ഊരുകളിലേക്കുള്ള യാത്രാപ്രശ്നം; റോഡ് നി‍ർമിക്കാൻ കേന്ദ്രാനുമതി വേണമെന്ന് വിശദീകരണം

പാലക്കാട്: അട്ടപ്പാടിയിൽ തുടുക്കി, ഗലസി, കടുകുമണ്ണ തുടങ്ങി 6 ഊരിലുള്ളവരാണ് വലിയ യാത്ര ദുരിതം അനുഭവിക്കുന്നത്. പാലമില്ലത്തതിനാൽ മഴക്കാലത്ത് ഈ ഊരുകൾ പൂർണമായും ഒറ്റപെടാറാണ് പതിവ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാത്തതാണ് റോഡിന്റെയും പാലത്തിന്റെയും നിർമാണത്തിന് തടസമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

മേലെ തുടുക്കി ഊരിൽ നിന്ന് ആനവായി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് 11 കിലോമീറ്ററുണ്ട്. രാവിലെ 6 മണിയ്ക്ക് ഊരിൽ നിന്ന് നടക്കാൻ തുടങ്ങിയാൽ മഴയൊന്നും ഇല്ലെങ്കിൽ 12 മണിയോടെ എങ്കിലും എടുക്കും വാഹനം കിട്ടുന്ന സ്ഥലത്ത് എത്താൻ. കുഞ്ഞുങ്ങളേയും പ്രായമായവരേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നവരുടെ അവസ്ഥ ദയനീയമാണ്.

മേലെ തുടുക്കിയിലെ മാത്രം ദുരിതമല്ലിത്. കടുകുമണ്ണ, താഴെ തുടുക്കി ,ഗലസി, മുരുഗള, കിണറ്റുകര ഊരുകളിലെ പൊതു സ്ഥിതിയാണിത്. ഗലസിക്കാർക്ക് ആന വായിൽ എത്താൻ 14 കിലോമീറ്റർ നടക്കണം.

വനാവകാശ നിയമപ്രകാരം റോഡിനായി ഒരു ഹെക്ടർ വനം ഉപയോഗപ്പെടുത്താം. എന്നാൽ ഈ ഒരു ഹെക്ടറിൽ 75 ൽ കൂടുതൽ മരം മുറിക്കണമെങ്കിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. മുരുഗള, കിണറ്റുകര ഉരുകളിലുള്ളവർക്ക് ചെറു നാലി പുഴയും ഭവാനി പുഴയും മുറിച്ചു കടക്കാൻ വേണ്ടത് 3 പാലങ്ങളാണ്. കടുകുമണ്ണ മേലെ തുടുക്കി, താഴെ തുടുക്കി ഊരുകളിലേക്കും പാലം വേണം. ഇതിനുള്ള കേന്ദ്ര അനുമതിയ്ക്കായി സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദം കൂടിയേ തീരൂ. ഇല്ലെങ്കിൽ ഊരിലെ സുമതിയ്ക്കും ബിന്ദുവിനുമൊക്കെ വേദന കൊണ്ടു പുളയുമ്പോഴും ആശുത്രിയിലെത്താൻ തുണി മഞ്ചൽ തന്നെ ആശ്രയം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →