30 കോടിയുടെ കവര്‍ച്ച: കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

ഗുരുഗ്രാം: ഹരിയാനയില്‍ 30 കോടി രൂപ കവര്‍ന്ന സംഭവത്തിലെ മുഖ്യസൂത്രധാരനും നിരവധി കേസുകളില്‍ പ്രതിയുമായ വികാസ് ലഗാര്‍പുരിയ അറസ്റ്റില്‍.കവര്‍ച്ച, കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ വികാസിനെ ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ നിന്ന് പ്രത്യേക ദൗത്യസേന(എസ്.ടി.എഫ്) അറസ്റ്റ് ചെയ്തത്. ടാക്‌സി വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് പോലീസ് സംഘം ഇയാളെ വളഞ്ഞ് പിടികൂടിയതെന്ന് എസ്.ടി.എഫ്: ഐ.ജി. ബി സതീഷ് ബാലന്‍ പറഞ്ഞു. അതേസമയം, വികാസിനെയും ഗുണ്ടാസംഘത്തെയും ഡല്‍ഹി വിമാനത്താവളത്തില്‍നിന്നാണ് പിടികൂടിയതെന്നാണ് പോലീസ് നേരത്തേ പറഞ്ഞിരുന്നത്.

ഹരിയാനയിലെ ഝാജര്‍ ജില്ലയിലെ ലാഗര്‍പുര്‍ സ്വദേശിയായ വികാസിനെതിരേ ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളില്‍ കൊലപാതകശ്രമം, കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഒളിവില്‍കഴിയുന്ന വികാസിനായി ഡല്‍ഹി പോലീസ് റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് നാലിന് ഗുരുഗ്രാമില്‍ നിന്ന് 30 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ ഇയാളെ പിടികൂടാര്‍ ഹരിയാന പോലീസ് പ്രത്യേക ദൗത്യസേനയെ നിയോഗിക്കുകയും ചെയ്തു.

2 ഡോക്ടര്‍മാര്‍, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍, ഹരിയാനയിലെ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഈ കേസില്‍ പ്രതികളാണ്. ഗുരുഗ്രാം സെക്ടര്‍ 84ലെ ഫ്ലാറ്റില്‍ കടന്നുകയറിയ ലഗാര്‍പുരിയ സംഘം 30 കോടി രൂപയുമായി കടന്നുകളയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ നേരത്തേ പിടിയിലായിരുന്നു. ഡല്‍ഹി നജഫ്ഗഡ് സ്വദേശി അമിത് എന്ന മിത്ത, യു.പി. സ്വദേശി അഭിനവ്, ധാരെ എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ചയ്ക്കു പിന്നില്‍ വികാസ് ലഗാര്‍പുരിയയാണെന്ന് ഇവരാണ് പോലീസിനു മൊഴി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →