ന്യൂഡൽഹി: വ്യോമയാന സുരക്ഷയിൽ ലോകത്തെ ഏറ്റവും മികച്ച 50 രാജ്യങ്ങളിൽ ഇന്ത്യയും. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ സുരക്ഷ ഓഡിറ്റിൽ 48ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ചൈനയെയും പിന്തള്ളിയ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും കൂടിയ സ്കോറാണ് നേടിയത്. ചൈന 49ാം സ്ഥാനത്താണ്.
2018 ൽ ഇന്ത്യ 102ാം സ്ഥാനത്തായിരുന്നു. ഇത്തവണ(2022) 54 സ്ഥാനങ്ങൾ ഉയർന്നാണ് 48 ആയത്. സിംഗപ്പൂർ, യുഎഇ, ദക്ഷിണകൊറിയ, ഫ്രാൻസ് എന്നിവയാണ് ആദ്യ നാലു സ്ഥാനങ്ങൾ നേടിയത്. അമേരിക്ക 25ാം സ്ഥാനം നേടി. ഇസ്രായേൽ അമ്പതാം സ്ഥാനത്തും.
വിമാനത്താവളങ്ങൾ, പ്രവർത്തനരീതികൾ, നിയമനിർമാണം, വ്യക്തിഗത ലൈസൻസ്, വിമാനയാത്ര തുടങ്ങിയ മേഖലകളിലാണ് ഓഡിറ്റ് നടത്തിയത്. ഡൽഹി വിമാനത്താവളം ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ട്രാഫിക് കൺട്രോൾ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ യു.എൻ സംഘം സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇത് ഇന്ത്യൻ വ്യോമയാന കമ്പനികൾക്ക് വലിയ വികസന സാധ്യതകളാണ് ഒരുക്കുന്നത്. ഇൻഡിഗോയും, എയർ ഇന്ത്യയും വിമാനങ്ങളുടെയും, സർവീസുകളുടെയും എണ്ണം കൂട്ടാൻ തീരുമാനിച്ചു. മറ്റ് വിമാന കമ്പനികളും ഈ പാത പിന്തുടരും. പുതിയ സർവീസുകൾക്ക് അനുമതി എളുപ്പം ലഭിക്കാനും ഇന്ത്യൻ വിമാന കമ്പനികൾക്ക് വിദേശത്ത് കൂടുതൽ വികസനത്തിനും റാങ്കിംഗ് വഴിയൊരുക്കും.

