തിരുവനന്തപുരം: മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നിൽ 30/11/22 ബുധനാഴ്ചയും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. മേയർ രാജി വയ്ക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നഗരസഭ കവാടത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചു.
നഗരസഭയ്ക്ക് ചുറ്റും മണി കൊട്ടിയായിരുന്നു ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. യുഡിഎഫ് കൗൺസിൽമാരുടെ അനിശ്ചിതകാല സത്യാഗ്രഹം സമരവും ബിജെപി കൗൺസിൽമാരുടെ ഉപവാസ സമരവും തുടരുകയാണ്. വരും ദിവസങ്ങളിൾ പ്രക്ഷോഭം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
അതേസമയം, കത്ത് വിവാദത്തിൽ സിബിഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചതായി സർക്കാർ വ്യക്തമാക്കി. നിഗൂഢമായ കത്തിന്റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ല. കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകൾ ശേഖരിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്റെ പക്കലില്ല. വിവാദ കത്തിന്മേൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.
ഇരു ഭാഗത്തിന്റെയും വാദം പൂർത്തിയാക്കിയ കേസ് വിധി പറയാനായി മാറ്റി. തിരുവനന്തപുരം നഗരസഭയിൽ നടന്നത് സ്വജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ആരോപിച്ചാണ് ഹർജി. കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 പേരെ നഗരസഭയിൽ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

