വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍

മഞ്ചേരി: വായ്പ നല്‍കാമെന്നുപറഞ്ഞ് പലരില്‍ നിന്നും പണം സ്വീകരിച്ചു തുക നല്‍കാതെ ഇടപാടുകാരെ വഞ്ചിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മേലാറ്റൂര്‍ എടപ്പറ്റ കല്ലിങ്ങല്‍ മുഹമ്മദ് സുബൈറി(34)നെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി ജസീല ജങ്ഷനിലെ പാപ്പിനിമാളില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീ സെന്തൂര്‍ മുരുഗന്‍ ഫൈനാന്‍സ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരും ജീവനക്കാരുമായ അഞ്ചു പേരാണ് കേസിലെ പ്രതികള്‍. സ്ഥാപനത്തിന്റെ മാനേജര്‍ കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങല്‍ സ്വദേശി മുഹമ്മദ് റാഫി(40)യെ ഒക്‌ടോബര്‍ അഞ്ചിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ 50 ലക്ഷം രൂപ വായ്പയായി നല്‍കുമെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് സംഘം പണം കൈക്കലാക്കിയത്. ദിനം പ്രതി 3250 രൂപ തിരിച്ചടച്ചാല്‍ മതി. അഞ്ച് വര്‍ഷം തിരിച്ചടക്കാന്‍ സമയം ലഭിക്കും. ഒരു ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെയുള്ള വ്യത്യസ്ത സ്‌കീമുകളുമുണ്ട്. എന്നാല്‍ പണം സ്വീകരിച്ച ശേഷം പറഞ്ഞ സമയത്ത് തുക നല്‍കാതെ ഇവരെ വഞ്ചിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം വരെയാണ് പലരും നിക്ഷേപിച്ചത്. ചെറുകിട വ്യാപാരികളാണ് പണം നിക്ഷേപിച്ചവരിലധികവും. ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ വായ്പ നല്‍കാമെന്ന് പറഞ്ഞാണ് വ്യാപാരികളെ സ്ഥാപനത്തിലെ ജീവനക്കാര്‍ സമീപിച്ചത്.

മഞ്ചേരി രാജീവ് ഗാന്ധി ബൈപാസില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഒരു കോടിയോളം രൂപ ഇടപാടുകാരില്‍ നിന്നും വാങ്ങിയെന്നാണ് പൊലീസ് കരുതുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ട് മാര്‍ഗമാണ് പണം സ്വീകരിച്ചിരുന്നത്. ഇത് പിന്നീട് റാഫി കൈപ്പറ്റി തമിഴ്‌നാട് സ്വദേശികളായ രണ്ട് പേര്‍ക്ക് കൈമാറിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിലും ഇവരുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. ഇത് പൂട്ടിയതോടെയാണ് മഞ്ചേരിയില്‍ ആരംഭിച്ചത്.
തട്ടിപ്പിന്നിരയായ മങ്കട കടന്നമണ്ണ കാരള്ളി കോയ മകന്‍ ഉണ്ണീന്‍കുട്ടി (56) മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് കേസ്സെടുത്ത് അന്വേഷണം നടത്താന്‍ കോടതി മഞ്ചേരി പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന്‍ സെപ്തംബര്‍ 28ന് ഒരു ലക്ഷം രൂപയുടെ ചെക്കും 15000 രൂപയും ഒക്‌ടോബര്‍ ഒന്നിന് 10000 രൂപയും കേസിലെ നാലാം പ്രതിയായ മുഹമ്മദ് സുബൈറിന് നല്‍കിയതായി കണ്ടെത്തിയിരുന്നു. മാത്രമല്ല പ്രതിയുടെ പേരില്‍ മഞ്ചേരി കനറ ബാങ്കിലും കൊണ്ടോട്ടി എച്ച്.ഡി.എഫ്.സി ബാങ്കിലും 28 ലക്ഷം രൂപ വന്നതായും അതു പിന്നീട് പ്രതി പിന്‍വലിച്ചതായും കണ്ടെത്തി. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ ഒമ്പതു വരെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ്ജയിലിലേക്കയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →