കൊച്ചി: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി വിധിപറയാന്‍ മാറ്റി. ലൈംഗിക പീഡന ആരോപണം ആദ്യഘട്ടത്തില്‍ ചിത്രത്തില്‍പോലും ഉണ്ടായിരുന്നില്ലല്ലോ എന്ന് വാദം തുടരുന്നതിനിടെ കോടതി ചോദിച്ചു. എഫ്.ഐ.ആറിലും ആദ്യഘട്ടത്തില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ലെന്ന് കോടതി വിലയിരുത്തി.
എല്‍ദോസിനെതിരായ ആരോപണം അസാധാരണ കഥപോലെ തോന്നുന്നതായി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പറഞ്ഞു. കേസിന്റെ തുടക്കത്തില്‍ സ്‌നേഹമാണെന്ന് പറഞ്ഞു. പിന്നീട് ബലാത്സംഗക്കുറ്റമായി. ചില കാര്യങ്ങള്‍ സമ്മതത്തോടെയാണെന്ന് പറയുന്നു. ഇങ്ങനെ നിലപാട് മറിയുന്ന കാര്യങ്ങളാണ് കേസ് ഡയറിയില്‍ നിന്ന് ബോധ്യപ്പെടുന്നത്. കേസിലെ ഇരയുടെ നിലപാടു മാറ്റങ്ങള്‍ കൂട്ടിച്ചേര്‍ത്തു വായിക്കാതിരിക്കാനാവില്ല. ബലാത്സംഗക്കുറ്റം കേസിന്റെ പ്രഥമ മൊഴികളില്‍ ഇല്ല. പിന്നീടു കൂട്ടിച്ചേര്‍ത്ത അധികമൊഴിയിലാണ് ഈ കുറ്റം ചുമത്തിയത്. കുന്നപ്പള്ളി കുടുംബമായി ജീവിക്കുന്നയാളാണെന്ന് അതിജീവിതയ്ക്ക് അറിവുള്ള കാര്യമാണെന്നും കോടതി വ്യക്തമാക്കി.
നൂറു തവണ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും 101-ാം തവണ സമ്മതമില്ലെങ്കില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്നു കോടതി വ്യക്തമാക്കി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍നിന്നു വിളിച്ചുവരുത്തിയ കേസിന്റെ രേഖകള്‍ പരിശോധിച്ചശേഷമാണ് ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റിയത്.

