തൃശ്ശൂർ: തൃശ്ശൂർ കേരള വർമ്മ കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനത്തിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിക്കുമേൽ പിന്മാറാൻ സമ്മർദം എന്ന് പരാതി. മുൻ എസ്.എഫ്.ഐ. നേതാവിനെ നിയമിക്കാൻ ഡിപ്പാർട്മെന്റ് മേധാവി ഇടപെട്ടു എന്നും പരാതിയിൽ ആരോപിക്കുന്നു. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി കോളേജിലെ അധ്യാപികയ്ക്ക് അയച്ച വാട്സാപ്പ് ചാറ്റ് പുറത്ത്.
കേരള വർമ കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് പരാതി. ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റർവ്യു ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരത്തെ നടന്നിരുന്നു. ഇതിൽ ഒന്നാം റാങ്ക് കിട്ടിയ അധ്യാപികയുടെ മേൽ കോളേജ് മേധാവിയുടെ ഭാഗത്ത് നിന്നും എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മർദം ഉണ്ടായി എന്നാണ് പരാതിയിൽ പറയുന്നത്.
മുൻ എസ്.എഫ്.ഐ. നേതാവായ അധ്യാപകനാണ് ഇന്റർവ്യൂവിൽ രണ്ടാം റാങ്ക്. ഇയാൾക്ക് വേണ്ടി വഴിമാറിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പല ആളുകൾ ഫോണിൽ കൂടി വിളിച്ച് സമ്മർദം ചെലുത്തിയെന്നും അധ്യാപികയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പരാതി വകുപ്പ് മേധാവിക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും അധ്യാപിക പറയുന്നു.
കഴിഞ്ഞ ദിവസം കേരള വർമ്മ കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെ നിയമനം ആവശ്യമാണ് എന്ന് പറഞ്ഞ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സമരം നടന്നിരുന്നു. ഒന്നാം റാങ്കുകാരി നിലവിൽ ജോയിൻ ചെയ്യാത്തതു കൊണ്ട് രണ്ടാം റാങ്കുകാരനായ ആൾക്ക് നിയമനം നൽകണം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും സമരത്തിൽ എസ്.എഫ്.ഐ. മുന്നോട്ട് വെച്ചത്

