കോഴിക്കോട്: കണ്ണൂർ സർവകലാശാലയിലെ നിയമനം സംബന്ധിച്ച കേസിലെ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനമെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് പോസ്റ്റ് പിന്‍വിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പ്രസ്താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് വ്യക്തമാക്കി.
എൻഎസ്എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന കോടതിയുടെ പരാമർശത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ പ്രിയ വർഗീസ് പിന്നീടത് പിൻവലിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തി കൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം, നാഷണൽ സർവീസ് സ്കീമിന് കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ലെന്ന വിമർശനത്തിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിരുന്നു. പ്രിയ വർഗീസ് കേസിനിടെ നടത്തിയ ഈ പരാമർശം സാമൂഹൃ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായതോടെയാണിത് കോടതിയുടെ നടപടി. കുഴിവെട്ട് എന്ന പരാമർശം താൻ നടത്തിയതായി ഓർക്കുന്നില്ലെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞത്. എൻഎസ്എസിനോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ കോടതി വാദത്തിനിടെ പറയുന്ന കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും പരാമർശിച്ചു. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

