സ്‌കൂള്‍ബാലമിത്ര പദ്ധതി : 50, 788 കുട്ടികളില്‍ പരിശോധന നടത്തി

സ്‌കൂള്‍ വിദ്യാര്‍ഥികളിലെ കുഷ്ഠരോഗ പരിശോധന നടത്തുന്ന സ്‌കൂള്‍ബാല മിത്ര പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 50, 788 കുട്ടികളില്‍ പരിശോധന നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയിലാകെ 1,78,355 വിദ്യാര്‍ഥികളാണുള്ളത്. ബാലമിത്ര എന്ന പേരില്‍ അങ്കണവാടി കുട്ടികളിലെ കുഷ്ഠരോഗ പരിശോധനയെ, സ്‌കൂളുകളിലേക്ക് സ്‌കൂള്‍ബാലമിത്ര എന്ന പേരില്‍ വ്യാപിപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ലെപ്രസി ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകര്‍ക്ക് പരിശീലനം നല്‍കിവരുന്നു.

പരിശീലനം ലഭിച്ച അധ്യാപകര്‍ കുട്ടികളെ സ്വയം പരിശോധനയുടെ ബോധവത്ക്കരണം നല്‍കുകയും സംശയാസ്പദമായ രീതിയില്‍ ഉള്ളതും സ്പര്‍ശനശേഷി കുറവുള്ളതുമായ പാടുകള്‍ കണ്ടെത്തിയാല്‍ ആ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കും. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധനയിലൂടെ രോഗ സ്ഥിരീകരണം നടത്തി ചികിത്സ ആരംഭിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

ജില്ലയിലെ 1219 വിദ്യാലയങ്ങളിലായി 9719 അധ്യാപകര്‍ക്ക് കുഷ്ഠരോഗ പരിശോധന പരിശീലനം നല്‍കിയിട്ടുണ്ട്. അധ്യാപകര്‍ മുഖേന പരിശോധിച്ച 3275 വിദ്യാര്‍ഥികളില്‍ 890 പേര്‍ക്ക് സംശയാസ്പദ ലക്ഷണം തോന്നുകയും ഇതില്‍ 309 കുട്ടികളെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിക്കുകയും ചെയ്തു. ഇതില്‍ 30 വിദ്യാര്‍ഥികളെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഡിഎംഒ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →