തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിലിനെതിരേ വീണ്ടും എടുത്ത കേസില്‍ അദ്ദേഹം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കും വരെ അറസ്റ്റ് പാടില്ലെന്ന് ജില്ലാക്കോടതി. വഞ്ചിയൂര്‍ പോലീസിനാണ് നിര്‍ദേശം നല്‍കിയത്. കേസില്‍ ഒക്ടോബർ 28 ന് വഞ്ചിയൂര്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
വഞ്ചിയൂര്‍ വക്കീല്‍ ഓഫീസില്‍ വച്ച് പരാതിക്കാരിയെ എല്‍ദോസ് മര്‍ദിച്ചെന്ന മൊഴിയിലാണ് ഒക്‌ടോബര്‍ 25ന് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്ത് എഫ്.ഐ.ആര്‍. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ വഞ്ചിയൂര്‍ പോലീസ് ഹാജരാക്കിയത്.
അതിനിടെ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാരും പിന്നാലെ യുവതിയും ഹര്‍ജി സമര്‍പ്പിച്ചു. എം.എല്‍.എയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

