കൽപ്പറ്റ: വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി. 24.10.2022ന് രാത്രി ഒൻപതോടെയാണ് കടുവയെ നാട്ടുകാർ കണ്ടത് . കടുവയുടെ ആക്രമണത്തിൽ അയലകാട് രാജന്റെ പശുവിനും പരിക്കേറ്റു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഗൂഡല്ലൂർ-ബത്തേരി റോഡിൽ നാട്ടുകാർ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
ചീരാലിലും സമീപത്തുമായി നേരത്തെ പശുക്കളെ കടുവ കൊന്നിരുന്നു. മൂന്ന് കൂട് സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 18 കാമറകളും സ്ഥാപിച്ചിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കടുവയ്ക്കായി തെരച്ചിൽ നടത്തിവരികയാണ്.
ബത്തേരി ടൗൺ ഭാഗത്തുൾപ്പെടെ പലയിടങ്ങളിലും കടുവയെ കണ്ടെങ്കിലും പിടികൂടാൻ സാധിച്ചില്ല. ഇതെല്ലാം ഒരു കടുവയാണോ അതോ പല കടുവകൾ ഉണ്ടോ എന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

