മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാരെ ഉപയോഗിച്ച് അഞ്ച് കിലോയോളം സ്വർണ്ണം കടത്തിയ കേസിലെ പ്രധാന പ്രതി കോഴിക്കോട് കരുവൻ തുരുത്തി സ്വദേശി റിയാസിന്റെ ആഢ0ബര കാർ ഫറോക്കിലെ ബന്ധു വീട്ടിൽ നിന്നും പിടിച്ചെടുത്തു. കഴിഞ്ഞ ആഴ്ച കരിപ്പൂരിൽ വച്ച് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവേ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് ഇയാൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. അതേസമയം, റിയാസിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
അതിനിടെ, തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സ്വർണക്കടത്ത് സംഘം കസ്റ്റംസുകാരെ ആക്രമിച്ചു. 2022 ഒക്ടോബർ 19ന് രാവിലെ ഷാർജയിൽ നിന്ന് വന്ന അസിം എന്ന ആൾ സ്വർണവുമായി വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയിരുന്നു. അസീമിനെ തേടിയെത്തിയ പൊന്നാനി സംഘം അസീമിനെ തടഞ്ഞതോടെ സംഘർഷമായി. അസീം സ്വർണം പൊന്നാനി സംഘത്തിന് കൊടുക്കാതെ മറ്റൊരു സംഘത്തിന് കൈമാറി. പിന്നാലെ അസീമിനെ തേടി കസ്റ്റംസ് ഉദ്യോഗസ്ഥർ അസീമിൻറെ വീട്ടിലെത്തി. പരിശോധനയ്ക്കിടെ അസീമിന്റെ സുഹൃത്തുക്കളെത്തി കസ്റ്റംസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് കൃഷ്ണകുമാർ, ഡ്രൈവർ അരുൺ എന്നിവർക്ക് പരിക്കേറ്റു. വെഞ്ഞാറമൂട് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അസീമിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്

