കാസർകോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കരിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച നിരാഹാര സമരം തുടർന്ന് ദയാബായി. സമരം പതിനാറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ശാരീരിക സ്ഥിതി മോശമായതിനെ ദയാബായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
16/10/22 ഞായറാഴ്ച നടന്ന മന്ത്രിതല ചർച്ചയിലെ തീരുമാനങ്ങൾ രേഖാമൂലം ഉറപ്പായി ലഭിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ദയാബായി. ഒപ്പം കാസർകോഡ് ജില്ലയിൽ എയിംസ് അനിവാര്യമെന്ന ആവശ്യത്തിൽ അവർ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആവശ്യം പണമല്ല, ചികിത്സാ സൗകര്യമാണെന്ന് ദയാബായി പറഞ്ഞിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് സമവായത്തിന് നീക്കം നടത്തിയതിനാൽ സമരം നീട്ടി കൊണ്ട് പോകുന്നതിനോട് സർക്കാരിനും യോജിപ്പില്ല. എയിംസ് ആവശ്യം ഒഴികെ മന്ത്രിതല ചർച്ചയിൽ സമര സമിതിക്ക് നൽകിയ ഉറപ്പുകൾ 17/10/22 തിങ്കളാഴ്ച ഉത്തരവായി ഇറങ്ങിയേക്കും.
കാസർകോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് ദയാബായിയുടെ പ്രധാന ആവശ്യം. ജില്ലയിൽ ആശുപത്രിസംവിധാനങ്ങൾ പരിമിതമാണ്. ലോക്ഡൗൺ കാലത്ത് അതിർത്തി അടച്ചതുകൊണ്ടുമാത്രം മതിയായ ചികിത്സകിട്ടാതെ ഇരുപതോളംപേരാണ് മരിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പുതിയ എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പുകൾ അഞ്ചുവർഷമായി നടക്കുന്നില്ല. സമരത്തോട് പൂർണമായും മുഖംതിരിക്കുകയാണ് സർക്കാർ ചെയ്തതെന്നും ദയാബായി ആരോപിച്ചിരുന്നു.

