തിരുവനന്തപുരം : പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറതച്തുവന്നു. നരബലി നൽകിയ റോസിലിൻ, പത്മം എന്നിവരുടെ കൊലപാതകം പുറത്തറിയാതിരിക്കാൻ ഭഗവൽസിംഗിനെ കൊലപ്പെടുത്താൻ ഷാഫിയും ലൈലയും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. സ്ത്രീകളെ നരബലി നൽകിയത് ദേവീപ്രീതിക്കായി ചെയ്തതാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പത്മയ്ക്ക് പതിനായിരം രൂപയും റോസ്ലിന് ബ്ലൂഫിലിമിൽ അഭിനയിക്കാൻ പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്. ഭഗവൽസിംഗ് കുഴിയെടുപ്പിച്ചത് മാലിന്യം തള്ളാനെന്ന പേരിൽ
ഷാഫിയാണ് പത്മയെ കൊന്നത്. റോസ്ലിനെ ലൈലയും. ഇരുവരുടെയും സ്വകാര്യ ഭാഗങ്ങളിൽ കത്തികൊണ്ട് കുത്തിമുറിവേല്പിച്ചു. പ്രതികളെ 2022 ഒക്ടോബർ 26 വരെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. മുഹമ്മദ് ഷാഫി ഒന്നാംപ്രതിയും ഭഗവൽസിംഗ് രണ്ടാം പ്രതിയും ലൈല മൂന്നാംപ്രതിയുമാണ്.
പ്രതി മുഹമ്മദ് ഷാഫി ലൈംഗിക വൈകൃതമുള്ളയാളെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇരയായി എത്തിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ച് ലൈംഗികസുഖം കണ്ടെത്തുന്ന മനോവൈകൃതം ഇയാൾക്കുണ്ടെന്ന് കമ്മീഷണർ വ്യക്തമാക്കി. ഇതിനായി എന്തുചെയ്ത് ലക്ഷ്യത്തിലെത്താനും ഷാഫിയ്ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. .16ാം വയസിൽ വീടുവിട്ടിറങ്ങിയതാണ് ഇയാൾ. ഓരോ ജില്ലയിലുമായി പലവിധ ജോലികൾ ചെയ്തു. ഹോട്ടൽ നടത്തിപ്പ്, ലോട്ടറി, വണ്ടി നന്നാക്കൽ, വണ്ടിയോട്ടം എന്നിങ്ങനെ ചെയ്തിരുന്ന ജോലികൾ നിരവധി. പല സ്ഥലങ്ങളിലായി താമസിച്ചാണ് ഈ ജോലികൾ ചെയ്തിരുന്നത്.
നിലവിൽ എറണാകുളം ഗാന്ധിനഗറിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. ആറാം ക്ലാസുവരെ മാത്രമേ ഷാഫി പഠിച്ചിട്ടുള്ളൂ. ഇയാളൊരു സൈക്കോപാത്താണ്. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാളാണെന്നും കമ്മീഷണർ പറഞ്ഞു.ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പത്തനംതിട്ടയിലേക്ക് അന്വേഷണം എത്തിയത്. 2019 മുതൽ ഷാഫിക്ക് ഭഗവൽ സിംഗുമായി ബന്ധമുണ്ട്. ഭഗവലും ലൈലയും ഇയാൾ പറയുന്നതെല്ലാം അനുസരിക്കുന്ന സ്ഥിതിയിലായി. ദമ്പതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ കുറ്റബോധമുള്ളതായി തോന്നുന്നില്ല. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

