ലോകകപ്പ്; ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് തിരിച്ചു

ബംഗളൂരു: ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് തിരിച്ചു. 06/10/22 വ്യാഴാഴ്ച പുലർച്ചയോടെ പരുക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനില്ലാതെയാണ് ടീം യാത്ര തിരിച്ചത്. 2022 ഒക്ടോബർ 16നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക.

2007ലെ പ്രഥമ ലോകകപ്പിൽ വമ്പന്മാരെയൊക്കെ വീഴ്ത്തി ഇന്ത്യയുടെ ‘കുട്ടിപ്പട’ കിരീടം നേടിയതിനു ശേഷം ഇതുവരെ ടി-20 ലോകകപ്പ് നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇക്കുറി അത് തിരുത്തണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ഇന്ത്യ ഓസ്ട്രേലിയയിലെത്തുക. എന്നാൽ, മോശം ഫോമിലുള്ള ബൗളിംഗ് നിര ഇന്ത്യക്ക് വലിയ തലവേദനയാണ്. ബുംറ കൂടി ഇല്ലാതാവുന്ന ബൗളിംഗ് നിര എങ്ങനെ പ്രകടനം നടത്തുമെന്ന് കണ്ടറിയണം.

ലോകകപ്പിനു മുൻപ് ഇന്ത്യ രണ്ട് സന്നാഹമത്സരങ്ങൾ കളിക്കും. 2022 ഒക്ടോബർ 17ന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 2ന് ഗാബയിൽ വച്ചാണ് മത്സരം. 19ന് ന്യൂസീലൻഡുമായി ഇതേ സ്റ്റേഡിയത്തിൽ ന്യൂസീലൻഡുമായി ഇന്ത്യ കളിക്കും. ഇന്ത്യൻ സമയം വൈകിട്ട് ആറിനാണ് മത്സരം. ഒക്ടോബർ 23ന് പാകിസ്താനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.

പരുക്കേറ്റ ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി എത്തുമെന്നാണ് വിവരം. കൊവിഡ് ബാധിതനായിരുന്ന ഷമി നിലവിൽ വൈറസ് മുക്തനായതിനു ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ്. ഫിറ്റ്നസ് വീണ്ടെടുത്തതിനു ശേഷം താരം ഓസ്ട്രേലിയയിലേക്ക് തിരിക്കും.

ബുംറയ്ക്ക് പകരം ഷമി എത്തുമെന്നാണ് സൂചനകളെങ്കിലും ദീപക് ചഹാർ, മുഹമ്മദ് സിറാജ് എന്നിവരും പരിഗണനയിലുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ഇരുവരുടെയും പ്രകടനങ്ങൾ സെലക്ടർമാർ പരിഗണിച്ചേക്കും.

ടി20 ലോകകപ്പിൽ നിന്ന് ജസ്പ്രീത് ബുംറ വിട്ടുനിൽക്കുന്നത് ടീമിന് വലിയ നഷ്ടമാകുമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞിരുന്നു. ഇത് മറ്റ് താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള അവസരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20യിൽ, ഇന്ത്യ 49 റൺസിന് തോറ്റതിന് പിന്നാലെയാണ് ദ്രാവിഡിന്റെ പ്രതികരണം.

അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് 06/10/22 വ്യാഴാഴ്ച തുടക്കമാകും. പ്രധാന താരങ്ങൾ ടി-20 ലോകകപ്പിനായി യാത്ര തിരിച്ചതിനാൽ രണ്ടാം നിര ടീമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുക. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ടീമിലുണ്ട്. സഞ്ജു മൂന്ന് മത്സരങ്ങളിലും കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ലക്നൗ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30ന് മത്സരം ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →