തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്കു പിന്നാലെ കേരള വാട്ടര്‍ അതോറിറ്റിയിലും ശമ്പളപ്രതിസന്ധി. നിലവിലെ സാഹചര്യത്തില്‍ അടുത്തമാസം ശമ്പളം നല്‍കാനാവില്ലെന്ന് എം.ഡി. ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ മുന്നറിയിപ്പ്.സര്‍ക്കാരില്‍ നിന്നുള്ള പദ്ധതിയേതര വിഹിതം ലഭിച്ചില്ലെന്നും ജീവനക്കാര്‍ക്കുള്ള സന്ദേശത്തില്‍ എം.ഡി. വെങ്കിടേശപതി വ്യക്തമാക്കി. ശമ്പളം മാത്രമല്ല, പെന്‍ഷനും കരാര്‍ ജീവനക്കാര്‍ക്കുള്ള വേതനവും മുടങ്ങുന്ന സ്ഥിതിയാണ്. ഇവയ്ക്കെല്ലാം കൂടി മാസം 70 കോടി രൂപ വേണം. അതോറിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ 36 കോടി മാത്രമാണുള്ളത്. വെള്ളക്കരവും കുടിശികയും മാപ്പാക്കല്‍ പദ്ധതിയുടെ ഭാഗമായുള്ള തുകയും പിരിച്ചെടുത്താലേ പിടിച്ചുനില്‍ക്കാനൊക്കൂ എന്നും എം.ഡി വ്യക്തമാക്കി.
ഒരു കിലോലിറ്റര്‍ വെള്ളം ശുചീകരിച്ചു കുടിവെള്ളമാക്കാന്‍ 23.89 രൂപ ചെലവ് വരും. 10.59 പൈസയേ ഉപഭോക്താവില്‍ നിന്നു കിട്ടൂ. ഏകദേശം 13 രൂപയുടെ നഷ്ടം. ഒരു ലിറ്ററിന്റെ ഉല്‍പ്പാദനച്ചെലവു പരിശോധിച്ചാല്‍ ഇതില്‍ 14.38 രൂപ ശമ്പളത്തിനും പെന്‍ഷനും ബന്ധപ്പെട്ട ചെലവുകള്‍ക്കുമാണ്. വൈദ്യുതിക്ക് 5.41 രൂപയായിരുന്നു ചെലവ്. നിരക്ക് വര്‍ധിച്ചതോടെ അതും ഉയര്‍ന്നു. ഇതിനെല്ലാം പുറമേ ശമ്പളപരിഷ്‌കരണം അനുവദിക്കാനും 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം അനുവദിക്കാനും ഒരു മാസത്തിനു മുന്‍പാണ് തീരുമാനിച്ചതും.
വികലമായ പരിഷ്‌കാരങ്ങളാണ് ജല അതോറിറ്റിയെ തകര്‍ച്ചയുടെ വക്കില്‍ എത്തിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. അതോറിറ്റിയുടെ ബാധ്യതകള്‍ ഇല്ലാതാക്കാനും നഷ്ടമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനുമാണ് കുപ്പിവെള്ള പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതി പൂര്‍ത്തീകരണത്തിലെത്തിയപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ കിഡ്കോയ്ക്ക് നല്‍കാന്‍ തീരുമാനിച്ചു. അതോടെ ആ പ്രതീക്ഷയും നഷ്ടപ്പെട്ടു.

