കൊച്ചി: തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിൽ അച്ഛനെ മർദ്ദിച്ച ജീവനക്കാരുടെ നടപടി കെഎസ്ആർടിസിക്ക് കളങ്കമുണ്ടാക്കിയെന്ന് സിഎംഡി ഹൈക്കോടതിയിൽ. ജീവനക്കാരുടെ പെരുമാറ്റം പ്രശ്നം വഷളാക്കിയെന്ന് കാണിച്ചാണ് ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലിന് ബിജു പ്രഭാകർ മറുപടി നൽകിയത്. പാസ്സുമായി ബന്ധപ്പെട്ട് പ്രേമനൻ കയർത്ത് സംസാരിച്ചപ്പോൾ പൊലീസ് സഹായം തേടിയില്ല, പകരം കുട്ടിയുടെ മുന്നിലിട്ട് അച്ഛനെ ജീവനക്കാർ മർദ്ദിക്കുകയാണുണ്ടാതെന്നും സിഎംഡി റിപ്പോർട്ട് നൽകി. സംഭവത്തിൽ ആര്യനാട് സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാർഡ് ആർ.സുരേഷ്, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് മിലൻ ഡോറിച്ച് എന്നിവരെ സസ്പെൻഡ് ചെയ്തെന്നും എംഡി, സ്റ്റാൻഡിംഗ് കൗൺസിലിനെ അറിയിച്ചു. വിഷയം 22/09/2022 ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സിഎംഡി ബിജു പ്രഭാകർ ജീവനക്കാരെ തള്ളി റിപ്പോർട്ട് നൽകിയത്. കുറ്റക്കാർക്കെതിരെ കൂടുതൽ അന്വേഷണം നടക്കുന്നതായും എംഡി വ്യക്തമാക്കി.
കാട്ടാക്കട അക്രമം: പ്രശ്നം വഷളാക്കിയത് ജീവനക്കാരെന്ന് കെഎസ്ആർടിസി സിഎംഡി, ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി
