ശങ്കരാചാര്യ പാദുകങ്ങളില്‍ പുഷ്പാര്‍ച്ചന; ആരതി ഉഴിഞ്ഞ് ധ്യാനനിരതനായി നരേന്ദ്രമോദി

കൊച്ചി: കേദാര്‍നാഥില്‍ ആദിശങ്കരശില്പം സ്ഥാപിച്ച്‌ രാഷ്ട്ര ഏകതയുടെ ശംഖ് മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീശങ്കരജന്മഭൂമിയിലെത്തി അനുഗ്രഹം തേടി. കാലടിയിലേക്കുള്ള വരവ് തനിക്ക് ലഭിക്കുന്ന ബഹുമതിയാണെന്ന് സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് അദ്ദേഹം ട്വീറ്റ് ചെയ്തു. പെരു മഴയിലും തോരാത്ത ആവേശത്തോടെയാണ് കാലടി പ്രധാനമന്ത്രിയെ വരവേറ്റത്.

ക്ഷേത്രകവാടത്തില്‍ ശൃംഗേരി മഠം അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.വി.ആര്‍. ഗൗരിശങ്കര്‍ രുദ്രാക്ഷമാല അണിയിച്ചു. പൂര്‍ണകുംഭംനല്‍കി സ്വീകരിച്ചു. വേദപാഠശാല വിദ്യാര്‍ഥികള്‍ ഉരുക്കഴിച്ച വേദമന്ത്രങ്ങള്‍ അകമ്പടിയായി. ആരതി ഉഴിഞ്ഞ് വരവേല്പ്. ക്ഷേത്രം മാനേജര്‍ പ്രൊഫ. എ.സുബ്രഹ്മണ്യന്‍, ട്രസ്റ്റ് അംഗം പി.രാമലിംഗം, അസി.മാനേജര്‍ സൂര്യനാരായണ ഭട്ട് എന്നിവരും സ്വീകരിക്കാനൊ പ്പമുണ്ടായിരുന്നു. ശ്രീശാരദാദേവീ സന്നിധിയില്‍ ആദ്യം ദര്‍ശനം. ദീപാര്‍ച്ചനയ്ക്കും മംഗള ആരതിക്കും ശേഷം അദ്ദേഹം പ്രസാദം സ്വീകരിച്ചു. തുടര്‍ന്ന് ശങ്കരാചാര്യസ്വാമികളുടെ അമ്മ ആര്യാംബദേവിയുടെ സമാധിസ്ഥാനത്ത് നമസ്‌കരിച്ച്‌ പുഷ്പാര്‍ച്ചന നടത്തി. സമീപമുള്ള ശക്തിഗണപതി സന്നിധിയിലും ദര്‍ശനം നടത്തി. അവിടെ നിന്നും ശ്രീശങ്കരാചാര്യനടയില്‍ ദര്‍ശനം. ക്ഷേത്രത്തിന് മുന്നിലെ പീഠത്തില്‍ ഇരുന്ന് ശങ്കരാചാര്യപാദുകങ്ങളില്‍ മോദി പുഷ്പാര്‍ച്ചന നടത്തി, ആരതി ഉഴിഞ്ഞ് ധ്യാനനിരതനായി.

ശങ്കരാചാര്യരുടെ പ്രതിമയും ശൃംഗേരി മഠാധിപതി ഭാരതീതീര്‍ത്ഥസ്വാമികളും വിധുശേഖരഭാരതി സ്വാമികളും കൊടുത്തയ ച്ച ഫലതാംബൂലവും പുസ്തകവും ഡോ.വി.ആര്‍. ഗൗരിശങ്കര്‍ പ്രധാനമന്ത്രിക്കു നല്‍കി. ക്ഷേത്രത്തില്‍ 40 മിനിറ്റ് ചെലവഴിച്ച പ്രധാനമന്ത്രി കാലടി ടൗണില്‍ സ്ഥിതിചെയ്യുന്ന ആദിശങ്കര കീര്‍ത്തി സ്തംഭത്തിലെത്തി. മാനേജര്‍ കെ.എസ്. വെങ്കിടേശ്വരന്‍, ടി.എസ്. വെങ്കിട്ടരാമന്‍ ആര്‍.ജി.ശ്രീറാം, പ്രകാശ് മുത്തുസ്വാമി, രവി ദ്രാവിഡ്, വിഘ്‌നേഷ് അഗ്‌നിഹോത്രി, ചന്ദ്രശേഖര സരസ്വതി, ആര്‍.ജി.ബാലസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ണകുഭം നല്‍കി സ്വീകരിച്ചു. ശങ്കരാചാര്യ പാദുകത്തില്‍ മോദി പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രിക്ക് ആറന്മുള കണ്ണാടിയും, ശങ്കര പരമ്പരയുടെ ചിത്രങ്ങളും സമ്മാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →