പുതിയങ്ങാടിയിൽ വല അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. മത്സ്യബന്ധന വല അറ്റകുറ്റപ്പണി കേന്ദ്രത്തിനായി നിർമ്മിക്കുന്ന കെട്ടിടത്തിന് 20 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയും ഉണ്ടാകും. തീരദേശത്ത് വെയിലും മഴയും കൊണ്ടാണ് നിലവിൽ മത്സ്യത്തൊഴിലാളികൾ വല അറ്റകുറ്റപണികൾ ചെയ്തു വരുന്നത്. വല അറ്റകുറ്റപ്പണി ചെയ്യുന്നതിന് ഒരു കേന്ദ്രം വേണമെന്ന ദീർഘനാളുകളായുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യം പദ്ധതി പൂർത്തിയാകുന്നതോടെ യാഥാർഥ്യമാകും.
മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനായി സർക്കാർ സ്ഥാപിച്ച. കെട്ടിടത്തിനടുത്താണ് പുതിയ കേന്ദ്രം സ്ഥാപിക്കുക. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി വേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നിർദേശം നൽകിയതായി എം എൽ എ അറിയിച്ചു.

