രൂപേഷിനെതിരായ ഹര്‍ജി പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി

കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യു.എ.പി.എ. വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഹര്‍ജി പിന്‍വലിക്കാനുള്ള തീരുമാനം ജസ്റ്റിസ് എം.ആര്‍. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍, ഹര്‍ജി ഇനി പരിഗണിക്കുമ്പോള്‍ അറിയിക്കും. രൂപേഷിനെതിരായ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു ഇടതു അനുഭാവികളായ സാംസ്‌കാരിക നായകര്‍ സച്ചിദാന്ദന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. ഇടതു നയത്തിനു വിരുദ്ധമാണു സര്‍ക്കാര്‍ നടപടിയെന്നായിരുന്നു അവരുടെ വാദം. ഇത്തരം കേസുകളില്‍ ഇടതു സര്‍ക്കാര്‍ ബി.ജെ.പി. സര്‍ക്കാരിനേക്കാള്‍ രൂക്ഷമായി പ്രതികരിക്കുന്നതു ശരിയല്ലെന്നും അവര്‍ അറിയിച്ചിരുന്നു. അതിനിടെ, സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലും ഹര്‍ജി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചു. വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ രൂപേഷിനെതിരായ യു.എ.പി.എ. വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം.ആര്‍.ഷാ, ബി.വി. നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് രൂപേഷിനു നോട്ടീസ് അയച്ചിരുന്നു. അടുത്തമാസം 19 നാണു ഹര്‍ജി ഇനി സുപ്രീം കോടതി പരിഗണിക്കേണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →