സൊനാലിയുടെ മരണം: സഹായികള്‍ക്കെതിരേ കേസെടുത്തു

പനജി: ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്റെ ശരീരത്തില്‍ ഒന്നലധികം പരുക്കുകളുണ്ടെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ സൊനാലിയുടെ പഴ്സനല്‍ അസിസ്റ്റന്റ് സുധീര്‍ സാങ്വനും അയാളുടെ സുഹൃത്ത് സുഖ്വിന്ദറിനുമെതിരേ കൊലപാതകക്കുറ്റം കൂടി ചുമത്തി ഗോവ പോലീസ് രജിസ്റ്റര്‍ ചെയ്തു.സൊനാലി പീഡനത്തിനു വിധേയയായെന്നു കുടുംബം പരാതിപ്പെട്ടു. മൂര്‍ച്ചയില്ലാത്ത ഏതോ വസ്തു ഉപയോഗിച്ചു മര്‍ദിച്ചതിനെ തുടര്‍ന്നുള്ള ഒന്നിലധികം പരുക്കുകളാണ് ശരീരത്തിലുള്ളതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഗോവ മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. 22/08/2022 തിങ്കളാഴ്ച ഗോവയിലെത്തിയ സൊനാലിയെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ചത്.

സുധീര്‍ സാങ്വന്‍, സുഖ്വീന്ദര്‍ എന്നിവര്‍ സൊനാലിയുടെ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി ബലാത്സംഗം ചെയ്തെന്നാണ് സഹോദരന്‍ റിങ്കു ധാക്കയുടെ പരാതിയിലുള്ളത്. സഹോദരീഭര്‍ത്താവ് അമന്‍ പുനിയയുമായി 22ന് സൊനാലി സംസാരിച്ചപ്പോള്‍ ഭക്ഷണത്തില്‍ എന്തോ കലര്‍ത്തിയിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. അവരുടെ രാഷ്ട്രീയ, സിനിമ കരിയര്‍ നശിപ്പിക്കുമെന്ന് സുധീര്‍ ഭീഷണിപ്പെടുത്തിയിരുന്നു. സൊനാലിയുടെ ഫോണുകളും എ.ടി.എം. കാര്‍ഡുകളും വീടിന്റെ താക്കോലും വസ്തുവകകളുടെ രേഖകളും എല്ലാം സുധീറിന്റെ കൈവശമായിരുന്നതായി അദ്ദേഹത്തിന്റെ പരാതിയിലുള്ളത്.

Share
അഭിപ്രായം എഴുതാം