തിരുവനന്തപുരം:വിവാദങ്ങള്‍ക്കിടെ ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി.രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവിന് കവരാനുള്ളതാണ് ഭേദഗതി. ജൂഡീഷ്യൽ അധികാരത്തെ കവർന്നെടുക്കുന്ന അപ്പലേറ്റ് അതോറീട്ടി ആയി എക്‌സിക്യുറ്റീവ് മാറുന്നു. സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമായ ഭേദഗതിയാണ് വരുന്നത്. ജുഡീഷ്യൽ സംവിധാനത്തിന്റെ തീരുമാനം എങ്ങിനെ എക്സിക്യൂട്ടീവിന് തള്ളാൻ കഴിയും. ഭേദഗതി ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്റെ ലംഘനമാണ്. സിപിഐ മന്ത്രിമാരെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു. നിങ്ങൾ തമ്മിൽ ഉണ്ടായ സെറ്റിൽമെന്റ് എന്താണെന്ന് അറിയില്ല. പക്ഷെ ഇത് ദൗർഭാഗ്യകരമാണെന്ന് സതീശന്‍ പറഞ്ഞു.
ലോകായുക്ത ഏതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത് എന്നതാണ് പ്രധാനമെന്ന് നിയമമന്ത്രി പി.രാജീവ് വ്യക്തമാക്കി. ലോകയുക്ത ജുഡീഷ്യല്‍ ബോഡി അല്ല,അന്വേഷണ സംവിധാനം ആണെന്നും മന്ത്രി പറഞ്ഞു. അഴിമതി തടയാൻ അല്ലെ ലോകയുക്ത രൂപീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അന്വേഷണം നടത്തുന്ന ഏജൻസി തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങിനെയെന്ന് രാജീവ് തിരിച്ചടിച്ചു. അത് ലോകത്തു ഒരിടത്തും ഇല്ലാത്ത വ്യവസ്ഥയാണ്. ലോകയുക്ത നിയമത്തിലെ 14ാം വകുപ്പ് ഭരണഘടനയെ മറികടക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നിയമ സഭ ഒരിക്കൽ പാസാക്കിയ നിയമം ഭരണ ഘടന വിരുദ്ധം എന്ന് പറയാൻ നിയമ മന്ത്രിക്ക് അധികാരം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു.

