വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി 19/08/22 വെള്ളിയാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാകും നിര്‍ണായക ചര്‍ച്ച. ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍. അതേസമയം, തുറമുഖ കവാടത്തിലെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. പള്ളം ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍19/08/22 വെള്ളിയാഴ്ച സമരവേദിയിലേക്ക് എത്തും.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരത്തിന് സംസ്ഥാന വ്യാപകമായി രൂപതകളുടെ പിന്തുണ കൂടി വന്നതോടെയാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. ചര്‍ച്ചയല്ലാതെ മറ്റ് വഴികള്‍ സര്‍ക്കാരിന് റെ മുന്നിലില്ല.

അതിരൂപത വികാരി ജനറലും സമരസമിതി കണ്‍വീനറുമായ ഫാദര്‍ യൂജിന്‍ പെരേരെയെ ഫോണില്‍ വിളിച്ചാണ് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചത്. സ്ഥലമോ സമയമോ നിശ്ചയിച്ചിട്ടില്ല. ചര്‍ച്ചയെ ലത്തീന്‍ രൂപത സ്വാഗതം ചെയ്തെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ച്ച്‌ പഠനം നടത്തണം, തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം, വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തി വെയ്ക്കാനാകില്ലെന്നാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതുകൊണ്ട് തന്നെ 19/08/22 വെള്ളിയാഴ്ചത്തെ ചര്‍ച്ച ഏറെ നിര്‍ണായകമാണ്.

അതേസമയം, മത്സ്യത്തൊഴിലാളികള്‍ക്ക് അനുകൂലമായ സമീപനം സര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത് വരെ സമരമുഖത്ത് തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →