കൊച്ചി: എറണാകുളം കോതമംഗലത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. വയോധികരായ ദമ്പതികൾ ആശുപത്രിയിൽ പോയ സമയത്തായിരുന്നു മോഷണം. രണ്ട് ലക്ഷം രൂപയും രണ്ട് പവൻ തൂക്കമുള്ള രണ്ട് സ്വർണ വളകളുമാണ് കവർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കോതമംഗലം വായനശാലപ്പടിയിലെ കെ പി ജേക്കബ്-എൽസി ജേക്കബ് ദമ്പതികളുടെ വീട്ടിലായിരുന്നു മോഷണം. വയോധികരായ ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസം. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീട് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. പിറ്റേ ദിവസം ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു.
വീടിൻറെ പുറകുവശത്തെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. എല്ലാ മുറികളിലും കയറി മോഷ്ടാവ് അലമാരകളിൽ നിന്ന് തുണികളും മറ്റും വലിച്ചു വാരിയിട്ടിട്ടുണ്ട്. വിരലടയാള വിദഗ്ധർ വീട്ടിൽ പരിശോധന നടത്തി. വീട്ടുകാരുടെ നീക്കങ്ങൾ അറിയാവുന്ന ആരുടെയെങ്കിലും സഹായം മോഷ്ടാവിന് ലഭിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്

