ന്യൂയോർക്ക്∙: പടിഞ്ഞാറൻ ന്യൂയോർക്കിൽ പ്രസംഗവേദിയിൽവച്ച് അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ റുഷ്ദിയുടെ ചികിൽസ വെന്റിലേറ്ററിന്റെ സഹായത്താലാണ്. കഴുത്തിലും മുഖത്തും ഗുരുതര പരുക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
30 സെക്കൻഡ്, സദസ്സിലിരുന്ന ഒരാൾ മിന്നൽവേഗത്തിൽ സ്റ്റേജിലേക്ക് റുഷ്ദിയെ കുത്തിവീഴ്ത്തി. ഇന്ത്യൻ സമയം 2022 ഓഗസ്റ്റ് 12 ന് രാത്രി 8.30നാണ് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാർ (24) ആണ് പിടിയിലായതെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു.
റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. സദസ്സിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാൾ മിന്നൽവേഗത്തിൽ സ്റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു. രക്തത്തിൽ കുളിച്ചു നിലത്തു വീണ റുഷ്ദിക്കു സ്റ്റേജിൽ വച്ചുതന്നെ പ്രഥമ ശ്രുശ്രൂഷ നൽകി. സദസിലുണ്ടായ ഒരു ഡോക്ടറാണ് പരിചരിച്ചത്. കഴുത്തിന്റെ വലതുവശത്ത് അടക്കം ശരീരത്തിൽ ഒന്നിലധികം കുത്തേറ്റിരുന്നതായി ഡോക്ടർ പറഞ്ഞു. അഞ്ചു മിനിറ്റിനകം അടിയന്തരസേവന വിഭാഗം എത്തിച്ച ഹെലികോപ്റ്ററിൽ റുഷ്ദിയെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
വെന്റിലേറ്ററിൽ കഴിയുന്ന റുഷ്ദിന് കണ്ണിനും കരളിനും ഗുരുതപരുക്കെന്നാണ് റിപ്പോർട്ടുകൾ. റുഷ്ദിക്ക് മികച്ച പരിചരണമാണ് നൽകുന്നതെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കൽ അറിയിച്ചു. ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല

