പട്ടിക വിഭാഗക്കാർ ഒഴികെ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉളളവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ പാടില്ലെന്ന് നിബന്ധന

തിരുവനന്തപുരം:രണ്ടേക്കറിൽ കൂടുതൽ ഭൂമിയുളളവരെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ നിന്നു നീക്കാനുള്ള നടപടികൾ തദ്ദേശ വകുപ്പ് ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 9600 പേർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്നു ധനവകുപ്പു കണ്ടെത്തി. ഇവരിൽ ചിലർ റബർ സബ്സിഡി ഉൾപ്പെടെ വാങ്ങുന്നതായും വ്യക്തമായി. ഇവർക്കു തദ്ദേശ സ്ഥാപനങ്ങൾ നോട്ടിസ് അയച്ച് ഹിയറിങ് നടത്തി ഭൂരേഖകൾ ഒന്നു കൂടി പരിശോധിച്ച ശേഷമാകും ഒഴിവാക്കുക. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപന ഭരണസമിതികളുടെ തീരുമാനം നിർണായകമായിരിക്കും.

സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ പട്ടിക വിഭാഗക്കാർ ഒഴികെയുള്ളവർക്കു സ്വന്തം പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകാൻ പാടില്ലെന്നാണ് നിബന്ധന. ഇവർക്ക് എത്രകാലം പെൻഷൻ നൽകി എന്നു വ്യക്തമല്ല. പ്രതിമാസം 1600 രൂപയാണ് പെൻഷൻ. 9600 പേർക്ക് ഒരു വർഷം പെൻഷൻ നൽകാൻ 19 കോടിയോളം രൂപ വേണം. പെൻഷൻ നിർണയിക്കുന്നതിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും അനർഹർക്കു പെൻഷൻ നൽകാൻ കോടികൾ ചെലവിട്ടുവെന്നുമുള്ള ആരോപണങ്ങൾ നേരത്തേ ഉയർന്നിരുന്നു.

സംസ്ഥാനത്ത് ആകെ 52.30 ലക്ഷത്തോളം പേർക്കാണു സാമൂഹികസുരക്ഷാ പെൻഷൻ നൽകുന്നത്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് അതുവഴി ബജറ്റിൽ ഉൾപ്പെടാതെ വായ്പയെടുത്താണു പെൻഷൻ വിതരണം. ഈ കടമെടുപ്പ് രീതിയെ സിഎജി നിശിതമായി വിമർശിച്ചതോടെ കമ്പനിക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിൽ നിന്ന് സംസ്ഥാനം ഈയിടെ പിന്മാറി.

വാർദ്ധക്യ പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ, ശാരീരിക– മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ എന്നിങ്ങനെ 5 സാമൂഹിക സുരക്ഷാ പെൻഷനാണ് ഉള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →