കരിപ്പൂർ: ഗ്രൗണ്ട് ഹാൻഡ്‌ലിങ് കരാർ ജീവനക്കാരൻ 1.19 കോടി രൂപയുടെ സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായി. കരിപ്പൂരിൽ എയർ ഇന്ത്യ എയർപോർട്ട് സർവീസ് ലിമിറ്റഡിനു കീഴിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് കരാർ ജീവനക്കാരായ മുഹമ്മദ് ഷമീം ആണ് പിടിയിലായത്. മൂന്ന് പൊതികളിലായി 2.647 കിലോഗ്രാം മിശ്രിതമാണ് കണ്ടെടുത്തത്. അതിൽ നിന്ന് 2.309 കിലോഗ്രാം 24 കാരറ്റ് സ്വർണം ലഭിച്ചതായി കസ്റ്റംസ് അറിയിച്ചു. മറ്റൊരു യാത്രക്കാരൻ കൊണ്ടുവന്ന സ്വർണ മിശ്രിതം പുറത്തു കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാളെ സിഐഎസ്എഫ് പിടികൂടി കസ്റ്റംസിനു കൈമാറിയത്.
ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ പുറത്തിറങ്ങുന്നതിനിടെ, എയറോബ്രിജിൽ നിന്നാണ് ഇയാൾ ഒരു യാത്രക്കാരനിൽ നിന്ന് സ്വർണ മിശ്രിതപ്പൊതികൾ കൈപ്പറ്റിയതെന്നും മൊബൈൽ കവറിനുള്ളിൽ ഒരു പൊതിയും ആരോഗ്യ രേഖകളടങ്ങിയ കവറിനുള്ളിൽ രണ്ടു പൊതികളും ഒളിപ്പിച്ച് കയ്യിൽ പിടിച്ചാണ് പുറത്തു കടക്കാൻ ശ്രമിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.സിഐഎസ്എഫിനു സംശയം തോന്നി പരിശോധിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത മുഹമ്മദ് ഷമീമിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

