തൃശൂർ: തൃശ്ശൂരിൽ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ലാബിലെ പരിശോധനാഫലം ലഭിച്ചതിന് പിന്നാലെയാണ് സ്ഥിരീകരണം ഉണ്ടായത്. ഇന്ത്യയിലെ ആദ്യത്തെ മങ്കി പോക്സ് മരണമാണിത്. യുവാവിന് വിദേശത്ത് വെച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നു എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് 30/07/22 ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
യുവാവിന്റെ സമ്പർക്ക പട്ടികയിൽ ഉള്ള 15 പേരെ നേരത്തെ നിരീക്ഷണത്തിലാക്കിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാല് കൂട്ടുകാരും, കുടുംബാംഗങ്ങളും, ആരോഗ്യപ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. നാട്ടിലെത്തിയ യുവാവ് പന്ത് കളിക്കാൻ പോയിരുന്നു.
രോഗം സംബന്ധിച്ച റിപ്പോർട്ട് 30/07/22 ഞായറാഴ്ചയാണ് തൃശ്ശൂരിലെ ആശുപത്രി അധികൃതർക്ക് ബന്ധുക്കൾ നൽകിയതെന്നും മന്ത്രി പറഞ്ഞു. 2022 ജൂലൈ 21 ന് സംസ്ഥാനത്തെത്തിയ യുവാവ് ജൂലൈ 27നാണ് ആശുപത്രിയിൽ എത്തിയത്. അത്രയും നാൾ ഇയാൾ കുടുംബാംഗങ്ങൾക്ക് ഒപ്പം ആണ് കഴിഞ്ഞത്. എന്തുകൊണ്ട് ആശുപത്രിയിലെത്താൻ വൈകി എന്നതടക്കമുള്ള കാര്യങ്ങൾ ഉന്നതതലസംഘം അന്വേഷിക്കും. പകർച്ചവ്യാധി ആണെങ്കിലും മങ്കി പോക്സിന് വലിയ വ്യാപനശേഷിയില്ല. പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നതാണ് പ്രധാനമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

