തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്. മൊഴി രേഖപ്പെടുത്തുന്നതിനായി തിങ്കളും, ചൊവ്വയും എത്താനാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവർക്കാണ് വലിയതുറ ഇൻസ്പെക്ടർ നോട്ടീസ് നൽകിയത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനപ്പൂർവമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇ പി ജയരാജനെതിരെ തിരുവനന്തപുരം വലിയതുറ പോലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി എ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെഎഫ്എംസി കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കേസെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും, നവീൻകുമാറും നൽകിയ പരാതിയാണ് ഇ പിക്ക് തിരിച്ചടിയായത്. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സുനീഷും, ഗൺമാൻ അനിൽകുമാറും ചേർന്ന് മർദ്ദിച്ചു എന്ന പരാതിയിലാണ് കേസ്.
വിമാനത്തിലെ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെ പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയും ജയരാജന് മൂന്നാഴ്ചത്തെയും വിമാനയാത്ര വിലക്ക് ഇൻഡിഗോ ഏർപ്പെടുത്തിയിട്ടുണ്ട്.

