പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെള്ളമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങി. രണ്ട് ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. 10 രോഗികൾ ഡിസ്ചാർജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോയി. ആശുപത്രിയിൽ വെള്ളം എത്താതായിട്ട് രണ്ടുദിവസമായി എങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.
മോട്ടോറിൽ ചെളി അടിഞ്ഞതാണ് വെള്ളം മുടങ്ങാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഇത് പരിഹരിക്കാൻ നടപടി ഒന്നുമുണ്ടായിട്ടില്ല. ശസ്ത്രക്രിയ മുടങ്ങിയതോടെ ഇതിനായി പാലക്കാട് ജില്ലാ ആശുപത്രിയെയും, മണ്ണാർക്കാട് ആശുപത്രികളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്. ചുരമിറങ്ങി ഈ രണ്ടിടത്തും എത്താൻ സമയമെടുക്കും എന്നതിനാൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നാൽ രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകും. കനത്ത മഴയെ തുടർന്ന് മരം വീണതോടെ കഴിഞ്ഞദിവസം ചുരത്തിൽ ഉൾപ്പെടെ അട്ടപ്പാടി മേഖലയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരുന്നു. മോട്ടോറിലെ ചെളി നീക്കി അറ്റകുറ്റപ്പണി നടത്തിയാൽ ഈ പ്രതിസന്ധി പരിഹരിക്കാം എന്നിരിക്കെയാണ് രോഗികളെ ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞയച്ച് അധികൃതർ കൈയ്യൊഴിയുന്നത്.

