ക്യാൻസർ ബാധിതരായ ആളുകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിൽ കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങുന്നു. സെന്ററിന്റെ വികസനത്തിനായി 14.5 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു.
ക്യാൻസർ മരുന്നുകൾ, ക്യാൻസർ നിയന്ത്രണ പദ്ധതികൾ, പുതിയ ചികിത്സാ ഉപകരണങ്ങൾ എന്നിവയ്ക്ക് പദ്ധതിയുടെ ഭാഗമായി തുക അനുവദിക്കും.
കഴിഞ്ഞ വർഷം മാത്രം 1108 ക്യാൻസർ രോഗികളാണ് സെന്ററിൽ പുതുതായി ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്തത്. 1959 പേർക്ക് കീമോതെറാപ്പി നൽകി. മുന്നൂറിലധികം രോഗികൾക്ക് മാമോഗ്രാമും, അഞ്ഞൂറിലധികം പേർക്ക് അൽട്രാസൗണ്ട് സ്‌കാനിംഗും, 230 മേജർ സർജറികളും നടത്തി. രോഗികളുടെ വിവരങ്ങൾ യഥാക്രമം സൂക്ഷിക്കുന്നതിനായി മെഡിക്കൽ റെക്കോർഡ്സ് ഡിപ്പാർട്ട്മെന്റും ആരംഭിച്ചിട്ടുണ്ട്. പുതിയ സൗകര്യങ്ങൾകൂടി ആരംഭിക്കുന്നതോടെ കൂടുതലാളുകൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ സാധിക്കും.
സ്റ്റാൻഡ്ബൈ അനസ്തേഷ്യ മെഷീൻ, രണ്ട് പോർട്ടബിൾ അൾട്രാ സൗണ്ട് മെഷിൻ, മൂന്ന് മൾട്ടി പാരാ മോണിറ്ററുകൾ, കോഗുലേഷൻ അനലൈസർ, ഓപ്പറേഷൻ തീയറ്റർ ഉപകരണങ്ങൾ, മൈക്രോസ്‌കോപ്പ്, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, സി- ആം തുടങ്ങി അഞ്ചു കോടി രൂപയുടെ ഉപകരണങ്ങളാണ് കേന്ദ്രത്തിൽ പുതുതായി സജ്ജീകരിക്കുന്നത്.
ഇതിനു പുറമെ ക്യാൻസർ രോഗികൾക്കുള്ള മരുന്നുകൾക്ക് രണ്ടു കോടി രൂപയും ജില്ലാ ക്യാൻസർ നിയന്ത്രണ പരിപാടിയ്ക്ക് 67 ലക്ഷവും, ജനസംഖ്യാധിഷ്ഠിത ക്യാൻസർ രജിസ്ട്രി തയ്യാറാക്കുന്നതിന് 40 ലക്ഷവും നവീകരണത്തിന് 87 ലക്ഷം രൂപയും, ക്യാൻസർ അധിഷ്ഠിത പരിശീലന പരിപാടികൾക്ക് ആറ് ലക്ഷം രൂപയും അനുവദിക്കും. നിലവിൽ നിർമ്മാണം നടക്കുന്ന പുതിയ കെട്ടിടം 2023 ഓടു കൂടി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതോടെ കേന്ദ്രത്തില്‍ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കും.

