പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളന ഹാളിൽ

തിരുവനന്തപുരം: മോൺസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ എത്തി.സുഹൃത്തുക്കളെ കാണാൻ വന്നതെന്നാണ് മാദ്ധ്യമങ്ങളോട് അനിത പ്രതികരിച്ചത്. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അവർ സജീവമായിരുന്നു. സഭാസമ്മേളനം സമാപിച്ച് മാധ്യമങ്ങൾ ചുറ്റും കൂടിയപ്പോൾ നിയമസഭയുടെ വാച്ച് ആന്റ് വാർഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു

പ്രവാസി സംഘനാ പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയിൽ. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോൺസൺ മവുങ്കലിന്റെ പുരാവസ്ഥു തട്ടിപ്പിൽ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി. മോൺസന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും കള്ളത്തരം മനസിലായപ്പോൾ സൗഹൃദത്തിൽ പിൻമാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിതയുടെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇവരെ പ്രതിചേർത്തിട്ടില്ല. കള്ളപ്പണ ഇടപാടിൽ ഇഡിയുടെ അന്വേഷണ പരിധിയിലും ഇവരുണ്ട്. സാഹചര്യം ഇതായിരിക്കെയാണ് ലോക കേരള സഭയിൽ അതിഥി പോലും അല്ലാതിരുന്നിട്ടും സമ്മേളനം നടന്ന മുഴുവൻ സമയവും അനിത പുല്ലയിൽ നിയമസഭ സമുച്ചയത്തിന് അകത്ത് ചെലവഴിച്ചത്.

വ്യവസായികൾക്ക് ഒപ്പം നിന്ന് സംസാരിച്ചും ഫോട്ടോ എടുത്തും അനിത സജീവമായിരുന്നു. കർശന നിയന്ത്രമാണ് ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ഛയത്തിനകത്തേക്ക് പ്രവേശിക്കാൻ ഏർപ്പെടുത്തിയിരുന്നത്. മാധ്യമ സ്ഥാപനങ്ങളുടെ പാസിന് പുറമെ പേരു മുൻകൂട്ടി ചോദിച്ച് പ്രത്യേക പാസ് നൽകിയായിരുന്നു മാധ്യമപ്രവർത്തകർക്ക് പോലും പ്രവേശനം. ഓപ്പൺ ഫോറത്തിന് പോലും ക്യാമറ അനുവദിച്ചിരുന്നതിമില്ല. ഈ ഘട്ടത്തിൽ പാസ് പോലും ഇല്ലാതൊരു വ്യക്തി എങ്ങനെ അകത്ത് കയറിയെന്ന് ചോദിച്ചാൽ ക്ഷണിതാവല്ലെന്ന് മാത്രമാണ് നോർക്കക്ക് പറയാനുള്ളത്.

മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത് അറിഞ്ഞ് മീഡിയാ റൂമിന് സമീപത്തെ സഭാ ടിവി ഓഫീസിൽ രണ്ടര മണിക്കൂറോളം ഇരുന്ന അനിതയെ പിന്നീട് വാച്ച് ആന്റ് വാർഡ് ഇടപെട്ട് പുറത്തെത്തിക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →