തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ പുറത്തുവന്ന രണ്ടാംദിവസവും പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധപ്രകടനം. കോൺഗ്രസ് , യൂത്ത് കോൺഗ്രസ്, ബിജെപി, യുവമോർച്ച പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലേക്കും വിവിധ ജില്ലാ കളക്ടറേറ്റിലേക്കുമുള്ള കോൺഗ്രസ്, ബിജെപി പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
സെക്രട്ടറിയേറ്റിനു മുൻപിൽ ബിരിയാണി വിളമ്പിയും, ബിരിയാണി വെച്ചുo,ചെമ്പും ആയി എത്തിയും നേതാക്കൾ പ്രതിഷേധിച്ചു. ഭരണത്തിൽ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന് അവകാശമില്ലെന്ന് പറഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ രാജി ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. പ്രധാന നഗരങ്ങളിൽ ബിരിയാണി ചലഞ്ച് അടക്കം കോൺഗ്രസുകാർ സംഘടിപ്പിച്ചു.
സെക്രട്ടറിയേറ്റിൽ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് ഉള്ളിൽ കയറാൻ ശ്രമിച്ചു. പോലീസ് എത്തി പ്രവര്‍ത്തകരെ സംഭവ സ്ഥലത്തുനിന്നും നീക്കി. മൂന്നുതവണയാണ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. യുവമോർച്ച പ്രതിഷേധവും സംഘർഷത്തിലാണ് കലാശിച്ചത്. മുഖ്യമന്ത്രിയുടെ മുൻപിൽ ബിരിയാണിവെച്ചായിരുന്നു യുവമോർച്ച പ്രതിഷേധം. തൃശ്ശൂരിലെ യുവമോർച്ച മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. കോട്ടയത്തും, മലപ്പുറത്തും, കോഴിക്കോട്ടും, കൊല്ലത്തും, കൊച്ചിയിലും സമാനമായ പ്രതിഷേധം നടന്നിരുന്നു. മലപ്പുറത്തും, എറണാകുളത്തും നടന്ന പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. തിരുവനന്തപുരത്ത് രണ്ട് വനിതാ പോലീസുകാർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു.

