ഗ്യാന്‍വാപി സര്‍വേ കമ്മിഷണറെ നീക്കി വരാണസി കോടതി

വരാണസി(യു.പി.): ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേയ്ക്കു നേതൃത്വം നല്‍കിയ അഭിഭാഷക കമ്മിഷണറെ വരാണസി കോടതി നീക്കി. സര്‍വേയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന പരാതിയെത്തുടര്‍ന്നാണു നടപടി. അതിനിടെ, സര്‍വേയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംഘത്തിനു കോടതി രണ്ടു ദിവസം കൂടി സമയം അനുവദിച്ചു. മസ്ജിദില്‍ നടന്ന വീഡിയോ സര്‍വേ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. അതിനിടെയാണു മസ്ജിദിലെ കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്.

ഇതേത്തുടര്‍ന്ന് കുളം സീല്‍ ചെയ്യാന്‍ ഉത്തരവിട്ട വരാണസി കോടതി, പള്ളിയുടെ സുരക്ഷ കേന്ദ്ര സേനയ്ക്കു കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, സര്‍വേയ്ക്കു നേതൃത്വം നല്‍കിയ അഭിഭാഷക കമ്മിഷണര്‍ അജയ് കുമാര്‍ മിശ്രയെ കോടതി നീക്കിയത്. പ്രത്യേക അഭിഭാഷക കമ്മിഷണര്‍ വിശാല്‍ സിങ്ങായിരിക്കും രണ്ടു ദിവസത്തിനുള്ളില്‍ സര്‍വേയുടെ റിപ്പോര്‍ട്ട് കോടതിക്കു സമര്‍പ്പിക്കുക.

സര്‍വേ വിവരങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന സര്‍വേ സംഘത്തിന്റെ അഭ്യര്‍ഥന പരിഗണിച്ചാണു കോടതി ഇതിനായി രണ്ടു ദിവസം കൂടി അനുവദിച്ചത്.അതിനിടെ, വിശാല്‍ സിങ്ങിന്റെ നിയമനത്തിനെതിരേ പുറത്താക്കപ്പെട്ട അഭിഭാഷക കമ്മിഷണര്‍ അജയ് കുമാര്‍ മിശ്ര രംഗത്തെത്തി.താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ വിശ്വാസ്യത വിശാല്‍ മുതലെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →