കോഴിക്കോട്: പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച് കേരളത്തിന്റെ കായിക ചരിത്രം വിളിച്ചോതുന്ന അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവുമായി കേരള ഗെയിംസ് ഫോട്ടോ വണ്ടി ഏപ്രില്‍ 16ന് രാവിലെ 10 മണിക്ക് യാത്ര തുടങ്ങുന്നു. പയ്യോളിയിലെ ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ വസതിയില്‍ നിന്നാരംഭിക്കുന്ന ഫോട്ടോ വണ്ടിയുടെ പര്യടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും.
13 ദിവസങ്ങളിലായി കേരളത്തിലെ 14 ജില്ലകളിലൂടെ കടന്നുപോകുന്ന ഫോട്ടോ വണ്ടിയുടെ പര്യടനം ഏപ്രിൽ 28ന് തിരുവനന്തപുരത്ത് സമാപിക്കും. പി.ടി. ഉഷയെ കൂടാതെ കാനത്തില്‍ ജമീല എം.എല്‍.എ., ഒളിമ്പിക്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി. സുനില്‍ കുമാര്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, മുതിര്‍ന്ന സ്പോര്‍ട്സ് ലേഖകനും ചന്ദ്രിക പത്രാധിപരുമായ കമാല്‍ വരദൂര്‍, പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സത്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കേരള കായിക രംഗത്തിന്റെ കുലപതി ജി.വി. രാജയുടെ ചിത്രം മുതല്‍, രാജ്യത്തിന് കേരളം സംഭാവന ചെയ്ത ഏക്കാലത്തെയും മികവുറ്റ താരം ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ചിത്രമടക്കം സംസ്ഥാനത്തിന്റെ കായിക ഭൂപടത്തില്‍ ഒഴിച്ചു നിറുത്താന്‍ കഴിയാത്ത ഒരുപിടി താരങ്ങളുടെ അപൂര്‍വ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങള്‍ പകര്‍ത്തിയ പത്രഫോട്ടോഗ്രാഫര്‍മാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനപര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 30 ന് തിരുവനന്തപുരം എന്‍ജിനീയേഴ്‌സ് ഹാളില്‍ അന്താരാഷ്ട്ര ഫോട്ടോ എക്‌സിബിഷനും തുടക്കമാകും.

