തിരുവനന്തപുരം: സിൽവർ ലൈൻ സാമൂഹിക ആഘാത പഠന സർവേയുടെ സമയം നീട്ടി നൽകാൻ ആവശ്യപ്പെടുമെന്ന് ഏജൻസി. സർവേ നടത്തുന്നതിനായി കേരള വോളിണ്ടറി ഹെൽത്ത് സർവീസിനെ അഞ്ച് ജില്ലകളിലായാണ് നിയോഗിച്ചത്. വിജ്ഞാപനത്തിലെ സമയക്രമം പാലിക്കാൻ കഴിയാത്തതിനാലാണ് തീരുമാനം.
അതേസമയം സിൽവർ ലൈനിന്റെ അതിരടയാള കല്ലിടൽ നിർത്തിവച്ചിട്ടില്ലെന്ന് കെ റെയിൽ എംഡി വി അജിത്കുമാർ അല്പം മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് കല്ലിടൽ നിർത്തിവച്ചതായി കരാർ ഏറ്റെടുത്ത ഏജൻസി അറിയിച്ചതിന് പിന്നാലെയായിരുന്നു എം.ഡിയുടെ പ്രതികരണം. സർക്കാരിന്റെയോ ഏജൻസിയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ല. സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ സർവേയുമായി മുന്നോട്ട് പോകാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ നേരത്തേ പ്രതികരിച്ചിരുന്നു. പ്രതിഷേധമുണ്ടാക്കുന്നവർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തുകയാണ്. സമരക്കാരിൽ ചിലർ വനിതാ ജീവനക്കാരെ വരെ കൈയേറ്റം ചെയ്യുകയാണ്. ഇത്തരം മോശം സാഹചര്യത്തിൽ സർവേ തുടരാനാകില്ലെന്ന് ഏജൻസി കെ റെയിൽ അധികൃതരെ അറിയിച്ചതായാണ് വിവരം.

