വഖഫ് നിയമനം: മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു.

ഏപ്രിൽ 20ന് തിരുവനന്തപുരത്താണ് യോഗം. വഖ്ഫ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട നടപടിയുമായി മുന്നോട്ട് പോകുമെന്ന് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വീണ്ടും സംഘടനകളുടെ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതു പോലെ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്.

മന്ത്രി വി.അബ്ദുറഹ്‌മാൻ നിയമസഭയിൽ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നൽകിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് വൈകാതെ തീരുമാനമുണ്ടാക്കുമെന്ന് ചൊവ്വാഴ്ച രാവിലെയും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞതാണ്.

മുഖ്യമന്ത്രിയുടെ ഈ വാക്കുകളിൽ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ട്. നേരത്തെ നൽകിയ വാഗ്ദാനം അടിയന്തരമായി നടപ്പിലാക്കണമെന്നും തങ്ങൾ പറഞ്ഞു. നേരത്തെ സമസ്ത അടക്കമുള്ള മതസംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി വഖ്ഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിൽ എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് ഉറപ്പ് നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →