കോട്ടയം: വേനൽ കടുത്തതോടെ ജില്ലയിൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ അറിയിച്ചു.
അടച്ചുറപ്പില്ലാത്ത ടാങ്കുകളിലും പാത്രങ്ങളിലും ശേഖരിച്ചു വയ്ക്കുന്ന വെള്ളത്തിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഇടയാകുന്നത് തടയണം. കൊതുകു കടക്കാത്ത വിധം അടച്ചതോ വലയിട്ടു മൂടിയതോ ആയ പാത്രങ്ങളിലും ടാങ്കുകളിലും വെള്ളം ശേഖരിച്ചു സൂക്ഷിക്കുക.
വേനൽ കാലത്ത് ശേഖരിച്ചു വക്കുന്ന വെള്ളത്തിലൂടെ കോട്ടയം മുനിസിപ്പാലിറ്റിയിലെ നാട്ടകം, കുമാരനല്ലൂർ പ്രദേശങ്ങൾ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികൾ, അതിരമ്പുഴ, പുതുപ്പള്ളി, അയ്മനം, എരുമേലി, പനച്ചിക്കാട്, തിരുവാർപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിൽ ഡെങ്കിപ്പനി ബാധ ഉണ്ടാകാറുണ്ട്.
ജില്ലയിൽ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കർ ലോറികളും കുടിവെള്ളത്തിന്റെ ഉറവിടങ്ങളും ഹെൽത്ത് ഇൻസ്പെക്ടര്മാരുടെ നേതൃത്വത്തിൽ പരിശോധിക്കും. ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് ഡി.എം. ഓ അറിയിച്ചു.

