മലപ്പറം: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം മുങ്ങിയ പിതാവ് ആറ് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി. ബീഹാറുകാരനായ അമ്പതുകാരനെ രാജസ്ഥാനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പെരുമ്പടപ്പ് പൊലീസ് രാജസ്ഥാനിലെത്തിയാണ് പ്രതിയെ പിടികൂടിയത്. ബീഹാർ സ്വദേശിയായ ഭാര്യയുടെ മരണ ശേഷം ഇയാൾ മലയാളിയായ യുവതിയെ വിവാഹം കഴിച്ച് പെരുമ്പടപ്പിലായിരുന്നു താമസം. ആദ്യ ഭാര്യയിലെ പ്രായ പൂർത്തിയാവാത്ത ഇരട്ടക്കുട്ടികളിൽ ഒരാളെയാണ് ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
പീഡിപ്പിച്ചത് പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ മകളെ ഭീഷണിപെടുത്തിയിരുന്നു. അതുകാരണം ബംഗാളികളായ മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും അതിലാണ് ഗർഭിണിയായതെന്നുമാണ് കുട്ടി പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. മൊഴിയിൽ പൊരുത്തക്കേടുള്ളതിനാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അച്ഛനാണ് പ്രതിയെന്ന് വ്യക്തമായത്. പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ കേസാണ് എടുത്തിട്ടുള്ളത്. നാടുവിട്ടാൽ പ്രതിയെ വീണ്ടും പിടികൂടാനുള്ള ബുദ്ധിമുട്ട് കോടതിയെ അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുമെന്നും പൊലീസ് അറിയിച്ചു

