സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. മുമ്പത്തെ തരംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ അതിതീവ്രവ്യാപനമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിക്കരുത്. മൂന്നാഴ്ചക്കുള്ളിൽ കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയരും. ഒമിക്രോണിന്റെ തീവ്രത കുറവാണ്, വ്യാപനശേഷി കൂടുതലും. ഡെൽറ്റയേക്കാൾ ആറിരട്ടി വ്യാപന ശേഷിയുണ്ട്. ഒമിക്രോൺ നിസാരമാണെന്ന പ്രചാരണം തെറ്റാണ്. ഒമിക്രോണിനെതിരെ ജാഗ്രതവേണം.

ഒമിക്രോൺ രോഗികളിൽ 17 ശതമാനം പേർക്ക് മാത്രമാണ് മണവും രുചിയും നഷ്ടമാകുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം വർധിക്കുന്നുണ്ട്.
തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. സംസ്ഥാനത്ത് ഓക്‌സിജൻ ആവശ്യത്തിനുണ്ട്. മരുന്ന് ക്ഷാമമുണ്ടെന്നത് തെറ്റായ വാർത്തയാണ്. സ്ഥാപനങ്ങൾ ക്ലസ്റ്റർ രൂപപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

ആരോഗ്യ പ്രവർത്തകരിലും രോഗവ്യാപനം കൂടുന്നുണ്ട്. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. രോഗികളുടെ കൂട്ടിരിപ്പിന് ഒരാൾമാത്രം മതി. എൻ 95 മാസ്‌ക് തന്നെ ധരിക്കാൻ ശ്രമിക്കണം. പനി, ചുമ തുടങ്ങിയ ലക്ഷണമുള്ളവർ പുറത്തിറങ്ങരുത്. ഇവർ കോവിഡ് ടെസ്റ്റ് നടത്തണം.വീടുകളിൽ കൃത്യമായി ഐസലേഷൻ ഉറപ്പാക്കണം. വൈറസ് ഓരോ വ്യക്തിയിലും വ്യത്യസ്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇപ്പോഴുള്ള സാഹചര്യത്തെ ഒരുമിച്ച് നേരിടണമെന്നും രോഗവ്യാപനത്തിന്റെ വേഗം കുറക്കലായിരുന്നു പ്രതിരോധ തന്ത്രമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →