ന്യൂഡല്‍ഹി: ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ദോക്ലാം പീഠഭൂമിക്കു 30 കിലോമീറ്റര്‍ അകലെ, ഭൂട്ടാനില്‍ ചൈന രണ്ട് പരസ്പരബന്ധിത ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്. 2017ല്‍ ചൈനീസ് സൈന്യത്തിന്റെ അധിനിവേശശ്രമം ഇന്ത്യ ചെറുത്തതിനേത്തുടര്‍ന്ന് ദോക്ലാം സംഘര്‍ഷഭൂമിയായിരുന്നു. അന്നുമുതല്‍ ഈ മേഖലയിലേക്കു റോഡ് നിര്‍മിക്കാന്‍ അവര്‍ ശ്രമിച്ചുവരുകയാണ്. ഇതിന്റെ ഭാഗമായി ദോക്ലാമിന് ഒന്‍പത് കിലോമീറ്റര്‍ അകലെ ചൈന ഒരു സമ്പൂര്‍ണഗ്രാമംതന്നെ നിര്‍മിച്ചതിന്റെ ഉപഗ്രഹചിത്രങ്ങള്‍ 2020 നവംബറില്‍ പുറത്തുവന്നിരുന്നു. അതിനു പുറമേയാണ് ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാനിലും ചൈന ചുവടുറപ്പിക്കുന്നത്. ഭൂട്ടാനുമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രേദശത്താണു ചൈന കടന്നുകയറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഇന്റല്‍ ലാബിലെ ”ജിയോസ്പേഷ്യല്‍ ഇന്റലിജന്‍സ്” ഗവേഷകന്‍ ഡാമിയന്‍ സൈമണ്‍ വെളിപ്പെടുത്തി. ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്ത്, ചൈനീസ് അധിനിവേശം ആദ്യം ലോകത്തെ അറിയിച്ചതു ഡാമിയനായിരുന്നു. മണ്ണുമാന്തിയന്ത്രങ്ങള്‍ ഉള്‍പ്പെടെ വമ്പന്‍സംവിധാനങ്ങളുമായാണു ഭൂട്ടാനിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍. മികച്ച രീതിയിലുള്ള റോഡ് ശൃംഖലയും നിര്‍മിച്ചിട്ടുണ്ട്. ഇവിടെ സൈനികതാവളം ചൈന ലക്ഷ്യമിടുന്നുണ്ടോ അതോ ദുര്‍ബലരായ ഭൂട്ടാന്റെ ഭൂമി കൈയേറുക മാത്രമാണോ ലക്ഷ്യമെന്നു വ്യക്തമല്ല. ചൈനയുടെ വൻസൈനികസന്നാഹം ചെറുക്കാന്‍ ഒട്ടും ശേഷിയുള്ള രാജ്യമല്ല ഭൂട്ടാന്‍.
അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ച് ചൈനയും ഭൂട്ടാനും തമ്മില്‍ നാല് ദശാബ്ദത്തിലേറെയായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍, ചര്‍ച്ചകളുടെ ഫലം ഒരിക്കലും പുറത്തുവന്നിട്ടില്ല. രാജ്യസുരക്ഷയുെട കാര്യത്തില്‍ ഭൂട്ടാന്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് ഇന്ത്യയേയാണ്. ഭൂട്ടാന്റെ വിദേശനയങ്ങളിലും ഇന്ത്യക്കു വന്‍സ്വാധീനമുണ്ട്. ചൈനീസ് അധിനിവേശശ്രമങ്ങള്‍ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കയെക്കുറിച്ചും ഭൂട്ടാനു വ്യക്തമായ ധാരണയുണ്ട്.
ഇന്ത്യാ അതിര്‍ത്തിക്കു 30 കിലോമീറ്റര്‍ അകലെ, ഭൂട്ടാനിലും നിര്‍മാണവുമായി ചൈന
