കാസർകോട്: പതിനാലാം പഞ്ചവത്സര പദ്ധതി സംയോജിത പദ്ധതിയായി നടപ്പാക്കാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ശില്‍പശാലയില്‍ തീരുമാനം. സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി കാലാനുസൃതമായ മാറ്റങ്ങളോടെ പദ്ധതി ആസൂത്രണം ചെയ്യും. വിഷയാടിസ്ഥാനത്തില്‍ പ്രത്യേകം സമിതികള്‍ രൂപീകരിച്ച് പദ്ധതികള്‍ക്ക് രൂപം നല്‍കും. കാര്യക്ഷമവും ലക്ഷ്യബോധത്തോടെയുമുള്ള സംയോജിത പദ്ധതികള്‍ തയ്യാറാക്കും. സിപിസിആര്‍ഐ ഹാളില്‍ നടന്ന ജില്ലാ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി സമഗ്ര വികസന ശില്‍പശാലയിലാണ് തീരുമാനം. വിഷയ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ചായിരിക്കും പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുന്നത്.
തൃശൂര്‍ കില ഡയറക്ടര്‍ ജോയി ഇളമണ്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് കെ. മണികണ്ഠന്‍, ഗ്രാമ ഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ പി വത്സലന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി കെ രവി , ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പി ഉഷ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീതാ കൃഷ്ണന്‍, സി ജെ സജിത്ത്, അഡ്വ എസ് എല്‍ സരിത, കെ ശകുന്തള, ഷനോജ് ചാക്കോ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ ,വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍, ജില്ലാ ആസൂത്രണ സമിതി മുന്‍ അംഗങ്ങളായ കെ.ബാലകൃഷ്ണന്‍, പപ്പന്‍ കുട്ടമത്ത് ,ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ ജില്ലാ പദ്ധതി ആശയങ്ങള്‍, സംയോജിത സമഗ്ര പദ്ധതി സാധ്യതകള്‍, നൂതന പദ്ധതികള്‍ അവതരിപ്പിച്ചു.
ഉല്പാദന മേഖലയിലെ നൂതന ഇടപെടല്‍ സാധ്യതകള്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഡോ.സി. തമ്പാന്‍ സംസാരിച്ചു. വികസന ശില്‍പശാല ക്രോഡീകരിച്ച് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ സി രാമചന്ദ്രന്‍ സംസാരിച്ചു. കില ഫെസിലിറ്റേറ്റര്‍ അജയന്‍ പനയാല്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ കര്‍മ പരിപാടികള്‍ അവതരിപ്പിച്ചു.

