തിരുവനന്തപുരം: 70 വയസ് കഴിഞ്ഞ തടവുകാരെ ജയിൽ മോചിതരാക്കുന്നതിന്റെ ഭാഗമായി സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് കോട്ടൂരിനെ ജയിൽ മോചിതനാക്കരുതെന്ന് പൊലീസ് റിപ്പോർട്ട്. കോട്ടയം എസ്പിയാണ് ജയിൽ വകുപ്പിന് റിപ്പോർട്ട് നൽകിയത്. 70 കഴിഞ്ഞ തടവുകാരെ ജയിൽ മോചിതരാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയിൽ ഫാ. തോമസ് കോട്ടൂരും ഉൾപ്പെടുന്നുണ്ട്. ഇതേ തുടർന്നാണ് ജയിൽ വകുപ്പ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ഏറെ വിവാദമായ കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ച പ്രതിയെ ഇത്രയും പെട്ടെന്ന് ജയിൽ മോചിതനാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസ് ജയിൽ വകുപ്പിന് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ജയിൽ വകുപ്പ് സർക്കാരിന് കൈമാറി. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് റിപ്പോർട്ട് നൽകിയത്. ഫാ. തോമസ് കോട്ടൂരിന്റെ വിടുതൽ കാര്യത്തിൽ സർക്കാരാണ് ഇനി തീരുമാനമെടുക്കേണ്ടത്. കേസിലെ ഒന്നാം പ്രതിയായ തോമസ് കോട്ടൂരിന് കൊവിഡ് വ്യാപന സമയത്ത് 139 ദിവസം പരോൾ നൽകിയിരുന്നു. ഫാ. തോമസ് കോട്ടൂരിനെ വിട്ടയക്കരുതെന്നാവശ്യപ്പെട്ട് അഭയ ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

