ക്യാപ്റ്റന്‍ വരുണ്‍ സിങ് മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി, ജീവിതത്തിലേക്ക് തിരികെ എത്തുമെന്ന് അധികൃതര്‍

ബെംഗളൂരു: കോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ശുഭവാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. വരുണ്‍ സിങ്ങിന്റെ ആരോഗ്യനിലയിലുണ്ടായ പുരോഗതി വലിയ ശുഭസൂചനയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. നിലവില്‍ ബെംഗളൂരു എയര്‍ഫോഴ്സ് കമാന്‍ഡ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വരുണ്‍ സിങ്.ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് ഊട്ടി വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വരുണ്‍ സിങ്ങിന് 80 ശതമാനം പൊള്ളലേറ്റതായാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, 80 ശതമാനം പൊള്ളലേറ്റിട്ടില്ലെന്നും വരുണ്‍ സിങ്ങിന് ജീവിതത്തിലേക്ക് തിരികെ എത്താന്‍ സാധിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ് ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. കൂടാതെ, വരുണ്‍ സിങ്ങിന്റെ പിതാവും റിട്ട. കേണലുമായ കെ.പി. സിങ്ങും സഹോദരനും നാവിക ഉദ്യോഗസ്ഥനുമായ തനൂജും ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →